gnn24x7

നടിയെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയത് ദിലീപ്; വെളിപ്പെടുത്തലുമായി പള്‍സർ സുനി

0
349
gnn24x7

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുഖ്യപ്രതി പള്‍സര്‍ സുനി. നടിയെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയത് നടനും കേസിലെ പ്രതിയുമായ ദിലീപ് എന്ന് പള്‍സുനി വെളിപ്പെടുത്തി. മലയാളത്തിലെ പ്രമുഖ വാർത്താ മാധ്യമഹത്തിന്റെ സ്റ്റിംഗ് ഓപ്പറേഷനിലാണ് വെളിപ്പെടുത്തല്‍.ക്വട്ടേഷന്‍ തുകയായി ഒന്നരക്കോടി രൂപയാണ് പ്രതിഫലമായി ദിലീപ് വാഗ്ദാനം ചെയ്തതെന്നും പള്‍സര്‍ സുനി പറയുന്നു. മുഴുവന്‍ തുകയും കിട്ടിയില്ലെന്നും തനിക്ക് ഇനിയും 80 ലക്ഷം രൂപ കിട്ടാനുണ്ടെന്നും ആവശ്യം വരുമ്പോള്‍ പലപ്പോഴായി താന്‍ ദിലീപില്‍ നിന്നും പണം വാങ്ങിയെന്നും സുനി വെളിപ്പെടുത്തുന്നു.

മെമ്മറി കാർഡിലെ ദൃശ്യങ്ങളുടെ ഒന്നിലേറെ പകർപ്പുകള്‍ എടുത്തിട്ടുണ്ടെന്ന നിർണ്ണായക വെളിപ്പെടുത്തലും ഒന്നാം പ്രതി നടത്തുന്നുണ്ട്. പകർപ്പുകള്‍ പൊലീസിന്റെ കൈവശമുണ്ടെങ്കിലും യഥാർത്ഥ മെമ്മറി കാർഡ് കണ്ടെത്താന്‍ പൊലീസിന് സാധിച്ചിരുന്നില്ല. വിചാരണ അവസാനഘട്ടത്തില്‍ എത്തി നില്‍ക്കുന്ന സാഹചര്യത്തില്‍ പള്‍സർ സുനിയുടെ വെളിപ്പെടുത്തല്‍ പ്രോസിക്യൂഷന് സഹായകരമാകുന്ന തെളിവായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2017 ഫെബ്രുവരി 17-നാണ് കൊച്ചിയില്‍ ഓടുന്ന വാഹനത്തില്‍വെച്ച് നടി പീഡനത്തിനിരയായത്. നടന്‍ ദിലീപ് ഉള്‍പ്പടെ 9 പ്രതികളാണ് കേസിലുള്ളത്. കേസില്‍ വിചാരണ നേരിടുന്ന എട്ടാം പ്രതിയാണ് ദിലീപ്.

തന്നെ ആക്രമിക്കരുതെന്ന് നടി കരഞ്ഞ് പറഞ്ഞിരുന്നുവെന്ന വെളിപ്പെടുത്തലും സുനിയുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുണ്ട്. എന്താണ് സംഭവിക്കാന്‍ പോകുന്നതെന്നതിനെക്കുറിച്ച് അതിജീവിതയ്ക്ക് അറിയാമായിരുന്നു. തന്നെ ആക്രമിക്കാതിരുന്നാല്‍ എത്ര പണം വേണമെങ്കിലും നല്‍കാമെന്ന് നടി പറഞ്ഞു. എന്നാല്‍ അതിന് ഞാന്‍ തയ്യാറായില്ല. ആ പണം വാങ്ങിയിരുന്നെങ്കില്‍ ഇന്നിപ്പോള്‍ ജയിലില്‍ പോകാതെ സുഖമായി കഴിയാമായിരുന്നു. എന്നാല്‍ അതിലും വലിയ ഓഫർ ക്വട്ടേഷന്‍ നല്‍കിയവർ തന്നു. സ്വാഭാവികമായ ദൃശ്യങ്ങള്‍ എടുക്കാന്‍ സമ്മതിച്ചില്ലെങ്കില്‍ ഫ്ലാറ്റില്‍ കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതായും പള്‍സർ സുനി പറയുന്നു.

‘നടിയെ ബലാത്സംഗം ചെയ്യാന്‍ ഒന്നരക്കോടിയുടെ ക്വട്ടേഷനാണ് ദിലീപ് നല്‍കിയത്. ബലാത്സംഗം പകര്‍ത്താനും നിര്‍ദേശിച്ചു. എന്താണ് ചെയ്യാന്‍ ഉദ്ദേശിച്ചത് എന്ന് അതിജീവിതയ്ക്ക് അറിയാം. അതിക്രമം ഒഴിവാക്കാന്‍ എത്രകാശും തരാമെന്ന് അതിജീവിത പറഞ്ഞു. ആ പണം വാങ്ങിയിരുന്നെങ്കില്‍ ജയിലില്‍ പോകാതെ രക്ഷപ്പെടാമായിരുന്നു’. തന്റെ കുടുംബം തകർത്തതിലെ വൈരാഗ്യമായിരുന്നു ദിലീപിന്. അക്രമം നടക്കുമ്പോള്‍ ഞാന്‍ ദിലീപിന്റെ നിരീക്ഷണത്തിലായിരുന്നു. ഏതാണ്ട് രണ്ട് മണിക്കൂർ നേരമാണ് നടിയെ മാനസികമായു ശാരീരികമായും ഉപദ്രവിച്ചത്. പലതവണ ആക്രമിച്ച് ദൃശ്യങ്ങള്‍ പകർത്തി. ബലാത്സംഗത്തിലൂടെ അതിജീവിതയെ പൂട്ടുകയായിരുന്നു ലക്ഷ്യമെന്നും പള്‍സർ സുനി വെളിപ്പെടുത്തുന്നുണ്ട്.

2017 ന് മുമ്പും സമാനമായ രീതിയിലുള്ള കൃത്യം ചെയ്തിട്ടുണ്ട്. എന്നാല്‍ അവർ ആരും കേസിന് പോയില്ല. എല്ലാം ഒത്തുതീർപ്പില്‍ എത്തുകയായിരുന്നു. അതൊന്നും ദിലീപ് പറഞ്ഞിട്ടായിരുന്നില്ല. എന്നാല്‍ ഈ കാര്യങ്ങളൊക്കെ നടി ആക്രമിക്കപ്പെട്ട കേസിലെ എട്ടാം പ്രതിയായ ദിലീപ് അടക്കമുള്ള പലർക്കും അറിയാമായിരുന്നുവെന്നും പള്‍സർ സുനി സമ്മതിക്കുന്നു. അതേസമയം, അതേസമയം, കേസിൽ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയില്‍ നടനെതിരെ രൂക്ഷമായ ഭാഷയിലുള്ള പ്രതികരണമായിരുന്നു കഴിഞ്ഞ ദിവസം കോടതിയുടെ ഭാഗത്ത് നിന്നും ഉണ്ടായത്. കേസിൽ പ്രതിയായ ഒരാൾക്ക് സി ബി ഐ അന്വേഷണം എങ്ങനെയാണ് ആവശ്യപ്പെടാൻ സാധിക്കുകയെന്നാണ് കോടതി ചോദിച്ചത്. നിങ്ങള്‍ ഈ റിട്ട് ഹര്‍ജി വിചാരണയ്ക്കുള്ള പ്രതിരോധമായി ഉപയോഗിക്കുന്നുവെന്നും കോടതി പറഞ്ഞു.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7