gnn24x7

നിര്‍ഭയ കേസ് പ്രതികള്‍ക്ക് നോട്ടീസ്, “അവസാനമായി എന്തെങ്കിലും ആഗ്രഹം….”

0
347
gnn24x7

ന്യൂഡല്‍ഹി: നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷ നടപ്പാക്കാനുള്ള ദിവസം അടുത്തുവരികയാണ്‌. ഡല്‍ഹി പട്യാല കോടതി പുറപ്പെടുവിച്ച പുതുക്കിയ മരണ വാറണ്ട് അനുസരിച്ച് കേസിലെ 4 പ്രതികളേയും ഫെബ്രുവരി 1ന് രാവിലെ 6 മണിക്ക് തൂക്കിലേറ്റും. 

അതേസമയം, വധശിക്ഷ നടപ്പാക്കാനുള്ള ദിനങ്ങള്‍ അടുത്തതോടെ മീററ്റ് നിവാസിയായ ആരാച്ചാര്‍ പവന്‍ ജല്ലാദിനെ തീഹാര്‍ ജയില്‍ അധികൃതര്‍ ഡല്‍ഹിയിലേയ്ക്ക് വിളിപ്പിച്ചതായാണ് സൂചന. 

കൂടാതെ, 4 പ്രതികളും ജയില്‍ അധികൃതരുടെ പ്രത്യേക നിരീക്ഷണത്തിലാണ്. തീഹാറിലെ 3ാം നമ്പര്‍ ജയിലില്‍ പ്രത്യേക സെല്ലുകളിലായാണ് 4 പേരേയും പാര്‍പ്പിച്ചിരിക്കുന്നത്. ഓരോ പ്രതിയുടേയും സെല്ലിന് വെളിയില്‍ രണ്ട് സുരക്ഷാ ഗാർഡുകൾ നിലയുറപ്പിച്ചിട്ടുണ്ട്. ഈ ഗാർഡുകൾക്ക് ഓരോ രണ്ട് മണിക്കൂറിന് ശേഷം വിശ്രമം നൽകും. ഒരു പ്രതിക്ക് 24 മണിക്കൂര്‍ സുരക്ഷ നല്‍കാന്‍ 8 ഗാർഡുകളെയാണ് നിയോഗിച്ചിരിക്കുന്നത്. അതായത് 4 പ്രതികള്‍ക്കായി 32 ഗാർഡുകൾ!

അതേസമയം, ജയിലില്‍ നിന്നും മറ്റൊരു വാര്‍ത്ത കൂടി പുറത്തുവരുന്നുണ്ട്. 4 പ്രതികള്‍ക്കും തീഹാര്‍ ജയില്‍ അധികൃതര്‍ നോട്ടീസ് നല്‍കിയിരിക്കുകയാണ്. ഫെബ്രുവരി 1ന് വധശിക്ഷ നടപ്പാക്കുന്നതിന് മുന്‍പായി അവസാന ആഗ്രഹം എന്തെങ്കിലും നിറവേറ്റാനായുണ്ടോ എന്നാണ് ജയില്‍ അധികൃതര്‍ ആരാഞ്ഞിരിക്കുന്നത്. വധശിക്ഷയ്ക്ക് മുമ്പ് അവസാന കൂടിക്കാഴ്ചയില്‍ ആരെയാണ് കാണേണ്ടത്? സ്വന്തം പേരിൽ എന്തെങ്കിലും സ്വത്ത് ഉണ്ടെങ്കിൽ, അത് ആര്‍ക്കെങ്കിലും കൈമാറാന്‍ ആഗ്രഹിക്കുന്നുണ്ടോ, ഏതെങ്കിലും മതഗ്രന്ഥം വായിക്കാൻ ആഗ്രഹമുണ്ടോ? തുടങ്ങിയ ചോദ്യങ്ങളാണ് നോട്ടീസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 

പ്രതികളെ സംബന്ധിച്ച് വധശിക്ഷയില്‍നിന്നും രക്ഷനേടാനുള്ള എല്ലാ വഴികളും അടഞ്ഞിരിക്കുകയാണ്. 4 പ്രതികളുടെയും ദയാഹര്‍ജി തള്ളണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം മുന്‍പേ തന്നെ രാഷ്ട്രപതിയ്ക്ക് ശുപാര്‍ശ ചെയ്തിരുന്നു. അതേസമയം, പ്രതികളെ തൂക്കിലേറ്റാനുള്ള എല്ലാ തയ്യാറെടുപ്പുകളും ഡല്‍ഹി തീഹാര്‍ ജയിലില്‍ നടന്നു കഴിഞ്ഞു. ഡമ്മി പരീക്ഷണവും ദിവസങ്ങള്‍ക്ക്മുന്‍പേ നടന്നു കഴിഞ്ഞു. ഇനി വധശിക്ഷ നടപ്പാക്കാനുള്ള മണിക്കൂറിനായുള്ള കാത്തിരിപ്പ്.

gnn24x7