ന്യൂഡൽഹി: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സുപ്രീംകോടതിയുടെ ഒമ്പതംഗ ബെഞ്ച് ഇന്നു മുതൽ വാദം കേൾക്കും. മതങ്ങളും സ്ത്രീകളുടെ അവകാശങ്ങളും സംബന്ധിച്ച വിഷയങ്ങളാകും ചീഫ് ജസ്റ്റിസ് എസ്. എ ബോബ്ഡെ അധ്യക്ഷനായ വിശാല ബെഞ്ച് പരിഗണിക്കുക.
ഇരുപക്ഷത്തിനും വാദിക്കാൻ അഞ്ചു ദിവസം വീതം നൽകും. പരമാവധി ഏഴുദിവസം വരെയാണ് നൽകുക. ഓരോ ഭാഗത്തിന്റെയും അഭിഭാഷകരുടെ വാദത്തിനു മാത്രമായി ഒരു ദിവസം നൽകും.
സുപ്രീംകോടതി നിശ്ചയിച്ച ഏഴ് പരിഗണന വിഷയങ്ങളിലാണ് വാദം കേള്‍ക്കുക. പരിഗണിക്കുന്ന ഏഴ് വിഷയങ്ങള്‍
1. ഭരണഘടനയുടെ 25ാം വകുപ്പിൽ പറയുന്ന മതസ്വാതന്ത്ര്യത്തിനുള്ള അവകാശത്തിന്റെ വ്യാപ്തിയും പരിധിയും എത്ര?
2.മതസ്വാതന്ത്ര്യത്തിൽ വ്യക്തികളുടെ അവകാശവും മതവിഭാഗങ്ങളുടെ അവകാശവും തമ്മിൽ ബന്ധപ്പെട്ടിരിക്കുന്നത് എങ്ങനെ?3. പൊതുക്രമം, ധാർമികത, ആരോഗ്യം എന്നിവയല്ലാതെ മതവിഭാഗങ്ങളുടെ അവകാശങ്ങൾ മൗലികാവകാശമാണോ?
4.ഭരണഘടനയിൽ പറയുന്ന മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട ധാർമികത എന്താണ്? ഭരണഘടനാ ധാർമികതയുടെ പട്ടികയിൽ ഇതിനെ ഉൾപ്പെടുത്താമോ?
5.ഭരണഘടനയുടെ 25ാം വകുപ്പിൽ പറയുന്ന മതാചാരങ്ങളെ കുറിച്ചു നിയമ പരിശോധന നടത്തുന്നതിന്റെ സാധ്യതയും പരിധിയും എന്താണ്?
6.ഭരണഘടനയുടെ 25(2), ബി വകുപ്പുകളിൽ പറയുന്ന ഹിന്ദുക്കളിലെ വിഭാഗങ്ങൾ എന്നതുകൊണ്ട് അർഥമാക്കുന്നത് എന്ത്?
7.ഒരു മത വിഭാഗത്തിൻറെ ആചാരങ്ങളെ പുറത്തു നിന്നൊരാൾക്ക് പൗതു താത്പര്യ ഹർജി വഴി ചോദ്യം ചെയ്യാനാകുമോ?