gnn24x7

രാജ്യസഭാ തെരഞ്ഞെടുപ്പ് സ്ഥാനാർഥി നിർണയത്തിൽ ബി.ജെ.പി സംസ്ഥാന നേതൃത്വത്തെ ഞെട്ടിച്ച് ദേശീയ നേതൃത്വം

0
350
gnn24x7

ബെംഗളൂരു: രാജ്യസഭാ തെരഞ്ഞെടുപ്പ് സ്ഥാനാർഥി നിർണയത്തിൽ ബി.ജെ.പി സംസ്ഥാന നേതൃത്വത്തെ ഞെട്ടിച്ച് ദേശീയ നേതൃത്വം. സംസ്ഥാനം നൽകിയ സ്ഥാനാർഥി പട്ടിക പൂർണമായും തള്ളിക്കളഞ്ഞാണ് കേന്ദ്ര നേതൃത്വം സ്ഥാനാർഥികളെ പ്രഖ്യാപിച്ചിരിക്കുന്നത്. ബെലഗാവിയില്‍ നിന്നുള്ള ഈരണ്ണ കഡദി, റായ്ച്ചൂരില്‍നിന്നുള്ള അശോക് ഗസ്തി എന്നിവരെയാണ് ദേശീയ നേതൃത്വം സ്ഥാനാർഥികളാക്കിയിരിക്കുന്നത്.

അതേസമയം പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ നളിന്‍കുമാര്‍ കട്ടീല്‍, മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ എന്നിവര്‍ നൽകിയ പട്ടികയിലെ ആരെയും കേന്ദ്രനേതൃത്വം പരിഗണിച്ചില്ല. പ്രകാശ് ഷെട്ടി, പ്രഭാകര്‍ കോറ, രമേശ് കട്ടി എന്നിവരെയാണ് സംസ്ഥാനനേതൃത്വം നിര്‍ദേശിച്ചിരുന്നത്. ലിംഗായത്ത് നേതാവും ബി.ജെ.പി. ബെലഗാവി ജില്ലാ മുന്‍ അധ്യക്ഷനുമാണ് ഈരണ്ണ കഡദി. ബി.ജെ.പി.യിലെ പിന്നാക്ക വിഭാഗ നേതാവാണ് അശോക് ഗസ്തി.

മന്ത്രിസ്ഥാനം ലഭിക്കാത്തതിനെ തുടർന്ന് ഇടഞ്ഞുനില്‍ക്കുന്ന മുതിര്‍ന്ന നേതാവ് ഉമേഷ് കട്ടിയെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായാണ് അദ്ദേഹത്തിന്റെ സഹോദരന് സംസ്ഥാനനേതൃത്വം രാജ്യസഭാ ടിക്കറ്റ് നൽകാൻ തീരുമാനിച്ചത്.

കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം സ്വാഗതം ചെയ്യുന്നതായി ഉപമുഖ്യമന്ത്രി സി.എന്‍. അശ്വന്ത്‌നാരായണ്‍ പ്രതികരിച്ചു.

ഇതിനിടെ സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനത്തെ അട്ടിമറിച്ചതിനു പിന്നിൽ സംഘടനാ നാഷണൽ ഓർഗനൈസിംഗ് ജനറൽ സെക്രട്ടറി ബി.എൽ സന്തോഷിന്റെ ഇടപെടലാണെന്ന ആരോപണവും ഉയർന്നു വന്നിട്ടുണ്ട്.

gnn24x7