gnn24x7

ലോകാരോഗ്യസംഘടനയിലെ വിദഗ്ധര്‍ക്ക് കൊവിഡിന്റെ ഉത്ഭവം അറിയാന്‍ രാജ്യത്തേക്ക് വരാന്‍ അനുമതി നല്‍കുമെന്ന് ചൈന

0
304
gnn24x7

ബീജിംഗ്: ലോകാരോഗ്യസംഘടനയിലെ വിദഗ്ധര്‍ക്ക് കൊവിഡിന്റെ ഉത്ഭവത്തെ കുറിച്ച് പഠിക്കാനായി രാജ്യത്തേക്ക് വരാന്‍ അനുമതി നല്‍കുമെന്ന് ചൈന. ചൈനീസ് വിദേശകാര്യ വക്താവ് സാഹോ ലിജിയാനാണ് ഇക്കാര്യം വ്യക്തമാക്കിയത്.

അതേസമയം പൊതുജനാരോഗ്യത്തില്‍ ഏറ്റവും ആധികാരികമായ ഏജന്‍സികളിലൊന്നയ ലോകാരോഗ്യസംഘടനയില്‍ നിന്ന് പിന്മാറാനുള്ള യു.എസ് തീരുമാനം ഏകപക്ഷീയമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ചൈനയുടെ സൃഷ്ടിയാണ് കൊവിഡെന്നായിരുന്നു യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ പ്രധാന ആരോപണം. എന്നാല്‍, ഇതിനെതിരെ ലോകാരോഗ്യ സംഘടന രംഗത്തെത്തിയിരുന്നു.

യു.എസിന്റെ ഇപ്പോഴത്തെ നടപടി ലോകാരോഗ്യസംഘടനയുടെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ ദുര്‍ബലപ്പെടുത്തുമെന്നും ചൈനീസ് വക്താവ് പറഞ്ഞു.

നേരത്തെ ലോകാരോഗ്യ സംഘടന ചൈനയുടെ നിയന്ത്രണത്തിലാണെന്ന് ആരോപിച്ചാണ് യു.എസ് സംഘടനയില്‍ നിന്ന് പിന്‍മാറിയത്.

നിര്‍ണായക തീരുമാനമെടുക്കുകയാണെന്ന സന്ദേശം ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗുട്ടറസിന് കൈമാറിയെന്ന് സി.ബി.എസ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

ലോകാരോഗ്യ സംഘടനയില്‍ നിന്ന് പിന്മാറുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നേരത്തെ അറിയിച്ചിരുന്നു. കൊവിഡ് വൈറസിനെ നേരിടാന്‍ ഡബ്ല്യു.എച്ച്.ഒ ഒന്നും ചെയ്തില്ലെന്ന് ആരോപിച്ചായിരുന്നു ട്രംപിന്റെ പ്രഖ്യാപനം. ലോകാരോഗ്യ സംഘടനയ്ക്ക് നല്‍കാറുള്ള ധനസഹായം മറ്റേതെങ്കിലും ആരോഗ്യ സംഘടനകള്‍ക്ക് നല്‍കുമെന്നും ട്രംപ് പറഞ്ഞിരുന്നു.

കൊവിഡ് സംബന്ധിച്ച് തെറ്റിദ്ധാരണ ഉണ്ടാക്കുന്ന വിവരങ്ങള്‍ ഡബ്ല്യൂ.എച്ച്.ഒ നല്‍കെയെന്നും ട്രംപ് കുറ്റപ്പെടുത്തുന്നു. ലോകാരോഗ്യ സംഘടന ബീജിങിന്റെ നിയന്ത്രണത്തിലാണെന്നും ചൈനീസ് സര്‍ക്കാറിന്റെ നിര്‍ബന്ധപ്രകാരം കൊവിഡ് വൈറസിനെക്കുറിച്ച് ലോകത്തെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ട്രംപ് ആരോപിച്ചിരുന്നു.

ലോകാരോഗ്യ സംഘടനയ്ക്ക് വര്‍ഷത്തില്‍ 400 മില്യണ്‍ ഡോളര്‍ സംഭാവന നല്‍കുന്നുണ്ടെന്നും ഇനി അത് മറ്റ് സംഘടനയ്ക്ക് കൊടുക്കുമെന്നും ട്രംപ് അറിയിച്ചിരുന്നു.

gnn24x7