gnn24x7

സ്വപ്നയുടെ ഫ്ലാറ്റില്‍ നടന്നിരുന്ന പാര്‍ട്ടികളില്‍ പങ്കെടുത്തതിന് വിശദീകരണവുമായി എം. ശിവശങ്കര്‍

0
298
gnn24x7

തിരുവനന്തപുരം: സ്വപ്നയുടെ ഫ്ലാറ്റില്‍ നടന്നിരുന്ന പാര്‍ട്ടികളില്‍ പങ്കെടുത്തതിന് വിശദീകരണവുമായി മുന്‍ ഐടി സെക്രട്ടറി എം. ശിവശങ്കര്‍. 

ജോലിയുടെ ഭാഗമായുള്ള മാനസിക സമ്മര്‍ദ്ദം കുറയ്ക്കാനാണ് സ്വപ്നയുടെ ഫ്ലാറ്റില്‍ പോയിരുന്നതെന്നാണ് ശിവശങ്കര്‍ പറയുന്നത്. ജോലി കഴിയുമ്പോള്‍ അര്‍ദ്ധരാത്രിയാകുന്നതിനാലാണ് സെക്രട്ടറിയേറ്റിനടുത്ത് ഫ്ലാറ്റെടുത്തതെന്നും സ്വര്‍ണം പിടികൂടിയ സമയത്ത് കസ്റ്റംസ് ഉദ്യോഗസ്ഥരുമായി ഫോണില്‍ ബന്ധപ്പെട്ടിട്ടില്ലെന്നും ശിവശങ്കറിന്റെ മൊഴിയില്‍ പറയുന്നു.

സ്വപ്ന സുരേഷിന്റെ ഫ്ലാറ്റില്‍ പോയപ്പോള്‍ അവിടെ അവരുടെ ഭര്‍ത്താവും മക്കളും പരിചയമുള്ളവരുമുണ്ടായിരുന്നു. എന്നാല്‍ ഇവര്‍ സ്വര്‍ണക്കടത്തുകാരുമായി ബന്ധമുള്ളവരാണെന്ന് മനസിലാക്കാന്‍ കഴിയാതെ പോയത് വലിയ വീഴ്ചയാണ്. നിയമവിരുദ്ധമായി യാതൊന്നിനും കൂട്ടുനിന്നിട്ടില്ല. -ശിവശങ്കര്‍ പറഞ്ഞു. 

ബന്ധുവായ സ്വപ്നയുടെ വീട്ടില്‍ പോയി മദ്യസത്കാരം ആസ്വദിച്ചതോടെയാണ് അവിടുത്തെ നിത്യസന്ദര്‍ശകനായതെന്നും അങ്ങനെയാണ് സന്ദീപ്‌ അടക്കമുള്ളവരെ പരിചയപ്പെട്ടതെന്നും മൊഴിയില്‍ പറയുന്നു. ഉന്നതബന്ധം സ്ഥാപിക്കനായാണ് പ്രതികള്‍ പാര്‍ട്ടികള്‍ നടത്തിയിരുന്നതെന്ന് മനസിലാക്കാന്‍ സാധിച്ചില്ലെന്നും ബന്ധുവായതിനലാണ് ഫ്ലാറ്റെടുക്കാന്‍ സ്വപ്നയെ സഹായിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തി.

കസ്റ്റംസിന് നല്‍കിയ മൊഴിയില്‍ തന്നെ ഉറച്ചുനിന്ന ശിവശങ്കറിന്റെ മൊഴി തൃപ്തികരമാണെന്ന് NIA ഉദ്യോഗസ്ഥര്‍ പറഞ്ഞു. മാത്രമല്ല, ശിവശങ്കര്‍ അന്വേഷണവുമായി നല്ല രീതിയില്‍ സഹകരിക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

ചോദ്യങ്ങള്‍ക്കെല്ലാം കൃത്യമായ മറുപടി നല്‍കിയ ശിവശങ്കര്‍ വ്യക്തിജീവിതത്തില്‍ സംഭവിച്ച കാര്യങ്ങള്‍ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തി. മദ്യപാന൦ അടക്കമുള്ള തന്‍റെ ശീലങ്ങള്‍ പ്രതികള്‍ മുതലെടുക്കുകയായിരുന്നുവെന്നും  അദ്ദേഹം NIA ഉദ്യോഗസ്ഥരോട് പറഞ്ഞു. ഈ മൊഴി സത്യമാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്.

 

gnn24x7