12 വർഷങ്ങൾക്ക് മുമ്പ് രാജസ്ഥാനിലെ ക്ഷേത്രത്തിൽ നിന്നും മോഷണം പോയ അപൂർവ ശിവവിഗ്രഹം ഇന്ത്യയിൽ ഇന്ന് തിരിച്ചെത്തും. ക്ഷേത്രത്തിൽ മോഷ്ടിക്കപ്പെട്ട വിഗ്രഹം പിന്നീട് ബ്രിട്ടനിലേക്ക് കടത്തുകയായിരുന്നു.
ഇന്ത്യക്ക് കൈമാറുന്ന വിഗ്രഹം പുരാവസ്തു വകുപ്പിന്റെ കീഴിലായിരിക്കും സൂക്ഷിക്കുക.
നാലടി നീളമുള്ള പ്രതിഹാര ഭാവത്തിലുള്ള നടരാജ/നടേശ മൂർത്തി വിഗ്രഹമാണ് 1998 ൽ രാജസ്ഥാനിലെ ഘടേശ്വർ ക്ഷേത്രത്തിൽ നിന്നും മോഷ്ടിക്കപ്പെട്ടത്. പിന്നീട് ഇത് ബ്രിട്ടനിലേക്ക് കടത്തുകയായിരുന്നു. ഒമ്പതാം നൂറ്റാണ്ടിൽ നിർമിക്കപ്പെട്ട വിഗ്രഹമാണിത്.
2003 ലാണ് ഇന്ത്യയിൽ നിന്നും കടത്തിയ വിഗ്രഹത്തെ കുറിച്ച് ആദ്യമായി പുറംലോകം അറിയുന്നത്. പുരാവസ്തുക്കൾ സൂക്ഷിക്കുന്ന ബ്രിട്ടനിലെ വ്യാപാരിയുടെ പക്കൽ നിന്നാണ് വിഗ്രഹം കണ്ടെത്തിയത്. 2005 ൽ വിഗ്രഹം ബ്രിട്ടീഷ് അധികൃതർ ഇന്ത്യൻ ഹൈക്കമ്മീഷണറെ ഏൽപ്പിക്കുകയായിരുന്നു. 2017 ലാണ് വിഗ്രഹം ഘടേശ്വർ ക്ഷേത്രത്തിൽ നിന്നും മോഷ്ടിക്കപ്പെട്ട വിഗ്രഹമാണെന്ന് പുരാവസ്തു വകുപ്പ് പരിശോധനയിൽ കണ്ടെത്തിയത്.
2017 ൽ ഇന്ത്യയിൽ നിന്നും മോഷ്ടിച്ചു ബ്രിട്ടനിലേക്ക് കടത്തിയ ബ്രഹ്മ-ബ്രാഹ്മണി ശിൽപ്പവും ഇന്ത്യയിലേക്ക് തിരികെ എത്തിച്ചിരുന്നു.