വാഷിംഗ്ടൺ: ഇറാനെതിരായ യുഎൻ ഉപരോധങ്ങൾ പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് അമേരിക്ക. ഇക്കാര്യം ചൂണ്ടിക്കാട്ടി യുഎൻ രക്ഷാസമിതിക്ക് അമേരിക്ക കത്ത് നൽകി. 2015ലെ ആണവകരാര്‍ ഇറാന് ലംഘിച്ചതായി ആരോപിച്ചാണ് ഉപരോധങ്ങൾ പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. ഇറാനുമേലുള്ള യു എന്‍ ആയുധവ്യാപാര ഉപരോധം ഒക്ടോബറില്‍ അവസാനിക്കാനിരിക്കെയാണ് അമേരിക്കയുടെ നീക്കം.
ഇറാനെതിരായ ആയുധ ഉപരോധം അനിശ്ചിതമായി നീട്ടാനുള്ള യു എസ് പ്രമേയം ഐക്യരാഷ്ട്ര രക്ഷാസമിതിയിൽ ദയനീയമായി പരാജയപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ ആവശ്യവുമായി അമേരിക്ക കത്ത് നല്‍കിയത്. യുഎന്‍ ആസ്ഥാനത്ത് എത്തി സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ആണ് കത്ത് കൈമാറിയത്. ഇറാന്റെ യുറേനിയം സമ്പുഷ്ടീകരണ തോത് 3.67 ശതമാനത്തിലെത്തിയത് കരാറിന്റെ ലംഘനമാണെന്ന് കത്തിൽ പറയുന്നു. എന്നാൽ അമേരിക്കയുടേത് അപകടരമായ നീക്കമാണെന്ന് ഇറാൻ പ്രതികരിച്ചു. ഇറാനെതിരായുള്ള ആയുധ ഉപരോധം നീട്ടാൻ ലോകരാജ്യങ്ങളുടെ പിന്തുണ നേടാൻ യു എസിനു കഴിഞ്ഞിരുന്നില്ല. ഉപരോധം നിലവില്‍ വന്നാല്‍ ആണവപരീക്ഷണങ്ങള്‍ ഉള്‍പ്പെടെ നിർത്തിവയ്ക്കാന്‍ ഇറാന് നിര്‍ബന്ധിതമാവും.
                







































