gnn24x7

കൊവിഡ് കൈകാര്യം ചെയ്യുന്നതില്‍ കേന്ദ്രസര്‍ക്കാരിന്റെ പരാജയം ചൂണ്ടിക്കാട്ടി വീണ്ടും രാഹുല്‍ ഗാന്ധി

0
407
gnn24x7

ന്യൂദല്‍ഹി: കൊവിഡ് കൈകാര്യം ചെയ്യുന്നതില്‍ കേന്ദ്രസര്‍ക്കാരിന്റെ പരാജയം ചൂണ്ടിക്കാട്ടി വീണ്ടും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മോദിയ്‌ക്കെതിരെ കടുത്ത വിമര്‍ശനമാണ് രാഹുല്‍ ഉയര്‍ത്തിയത്.

പ്രധാനമന്ത്രി മയിലുകളുമായുള്ള കളിയില്‍ തിരക്കിലായതിനാല്‍ സ്വന്തം ജീവന്‍ ഓരോരുത്തരും തന്നെ രക്ഷിക്കേണ്ടതുണ്ടെന്നായിരുന്നു രാഹുല്‍ പറഞ്ഞത്. രാജ്യത്തെ കൊവിഡ് കേസുകളില്‍ ദിനംപ്രതി വലിയ വര്‍ധനവ് രേഖപ്പെടുത്തുന്ന ഘട്ടത്തിലായിരുന്നു രാഹുലിന്റെ പ്രതികരണം.

ഇന്ത്യയിലെ കൊവിഡ് കേസുകള്‍ ഈ ആഴ്ച 50 ലക്ഷം കടക്കും, നിലവില്‍ ചികിത്സയില്‍ കഴിയുന്ന കേസുകളുടെ എണ്ണം 10 ലക്ഷം കടക്കും.

വെറും ഈഗോയുടെ പുറത്ത് ഒട്ടും ആസൂത്രണമില്ലാതെ പ്രഖ്യാചിച്ച ലോക്ക് ഡൗണാണ് രാജ്യത്തെ കൊവിഡ് സാഹചര്യം ഇത്രയും ഗുരുതരമാക്കിയത്. മോദി സര്‍ക്കാര്‍’ സ്വയം ആത്മനിര്‍ഭറിനെ കുറിച്ച് സംസാരിക്കുന്നു. സാശ്രയത്വത്തെ കുറിച്ചാണ് അദ്ദേഹം പറയുന്നത്. അതിന്റെ ഇപ്പോഴത്തെ അര്‍ത്ഥം സ്വന്തം ജീവന്‍ അവനവന്‍ തന്നെ രക്ഷിക്കണമെന്നാണ്. കാരണം പ്രധാനമന്ത്രി മയിലുകള്‍ക്കൊപ്പം തിരക്കിലാണ്. , എന്നായിരുന്നു രാഹുല്‍ കുറിച്ചത്.

കൃത്യമായ ആസൂത്രണമില്ലാതെ പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ ഒരു തരത്തിലും രാജ്യത്തിന് ഗുണം ചെയ്തില്ലെന്നും കൊവിഡ് കേസുകള്‍ ഉയരാന്‍ മാത്രമാണ് അത് സഹായിച്ചതെന്നും നേരത്തെ രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു.

കഴിഞ്ഞ മാസമാണ് മോദി തന്റെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ മയിലുകള്‍ക്കൊപ്പം ചിലവഴിക്കുന്ന തന്റെ വീഡിയോ പുറത്തുവിട്ടത്. ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന രാജ്യമായി ഇന്ത്യ മാറിയിട്ടും സമ്പദ് വ്യവസ്ഥ ചരിത്രത്തിലെ തന്നെ ഏറ്റവും താഴ്ന്ന നിലയില്‍ തകര്‍ന്നടിഞ്ഞിട്ടും ഒരു നടപടിയും കൈക്കൊള്ളാതെ സെല്‍ഫ് പ്രൊമോഷനുള്ള വീഡിയോകള്‍ പങ്കുവെച്ചുകൊണ്ടിരിക്കുകയാണ് പ്രധാനമന്ത്രിയെന്ന വിമര്‍ശനം നേരത്തെ തന്നെ ഉയര്‍ന്നിരുന്നു.

ഇന്ത്യയിലെ കൊവിഡ് കേസുകള്‍ 48 ലക്ഷം പിന്നിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 92,071 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 1,136 പേര്‍ മരണപ്പെടുകയും ചെയ്തു.

gnn24x7