gnn24x7

വൈറ്റ് ഹൗസ് ലക്ഷ്യമാക്കി വീണ്ടും വിഷം പുരട്ടിയ കത്ത്

0
281
gnn24x7

വാഷിംഗ്‌ടണ്‍: അമേരിക്കന്‍ പ്രസിഡന്‍റ്  ഡൊണാൾഡ് ട്രംപിന്‍റെ  ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസ് ലക്ഷ്യമാക്കി വീണ്ടും വിഷം പുരട്ടിയ കത്ത്.

വൈറ്റ്  ഹൗസില്‍ എത്തുന്നതിന് മുന്‍പ്  കത്ത് തടയാനായതിനാല്‍ അനിഷ്ട് സംഭവങ്ങള്‍ ഒഴിവായി. യു എസ് ഗവണ്‍മെന്‍റിന്‍റെ തപാല്‍ വകുപ്പില്‍ എത്തിയ കത്ത് അവിടെ പരിശോധിച്ചപ്പോഴാണ് വിഷം പുരട്ടിയതായി കണ്ടെത്തിയത്. റിസിന്‍ (Ricin) എന്ന മാരക വിഷമാണ് കത്തില്‍ പുരട്ടിയിരുന്നത്. സംഭവത്തില്‍ എഫ്ബിഐയും യുഎസ് രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം ആരംഭിച്ചു.  എന്നാല്‍ പൊതു സുരക്ഷയുമായി ബന്ധപ്പെട്ട് ആശങ്കപ്പെടേണ്ടതില്ലെന്ന് എഫ്ബിഐ അറിയിച്ചു.

അതേസമയം, കാനഡയില്‍ നിന്നാണ് വൈറ്റ് ഹൗസിന്‍റെ അഡ്രസില്‍ കത്ത് വന്നത് എന്നാണ് കണ്ടെത്തല്‍. കനേഡിയന്‍ പോലീസ് ഇതുമായി ബന്ധപ്പെട്ട് എഫ്ബിഐയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് അറിയിച്ചു.

മരണത്തിന് വരെ കാരണമാകുന്ന വിഷവസ്തുവാണ് റിസിന്‍.  കാസ്റ്റര്‍ ബീന്‍സില്‍ നിന്ന് ഉത്പാദിപ്പിച്ചെടുക്കുന്ന രാസവസ്തുവാണ് റിസിന്‍. ഇത് വിഴുങ്ങുകയോ, ശ്വസിക്കുകയോ, കുത്തിവെക്കുകയോ ചെയ്താല്‍  ഛര്‍ദ്ദി, ആന്തരിക രക്തസ്രാവം, അവയവങ്ങളുടെ പരാജയം എന്നിവയ്ക്ക് കാരണമാകും. റിസിന്‍ ശരീരത്തില്‍ കടന്നാല്‍ 36 മുതല്‍ 72 മണിക്കൂറിനിടെ മരണം സംഭവിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു. ഇതിന് ആന്‍റിഡോട്ടും നിലവിലില്ല.  ശക്തമായ ജൈവായുധമായി ഇത് ഉപയോഗപ്പെടുത്താനാകും.

വൈറ്റ് ഹൗസ് ലക്ഷ്യമാക്കി മുന്‍പും  ഇത്തരത്തിലുള്ള കത്തുകള്‍ എത്തിയിട്ടുണ്ട്. 2018ലും 2014ലും ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മുന്‍ അമേരിക്കന്‍ പ്രസിഡന്‍റ്  ബരാക് ഒബാമയ്ക്ക് 2014ല്‍ മിസിസിപ്പിയിലെ ഒരാള്‍ റിസിന്‍ അടങ്ങിയ കത്ത് അയച്ചിരുന്നു. പ്രസ്തുത കേസില്‍ ഇയാള്‍ക്ക് 25 വര്‍ഷം തടവ് ശിക്ഷ ലഭിച്ചിരുന്നു.

gnn24x7