gnn24x7

ബുറേവി സംസ്ഥാനത്ത്‌ അതീവ ജാഗ്രത പ്രഖ്യാപിച്ചു

0
392
gnn24x7

തിരുവനന്തപുരം: ബുറേവി ചുഴലിക്കാറ്റ്‌ ശ്രീലങ്കൻ തീരം തൊട്ടതിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ അതിന്റെ പ്രത്യാഘാതങ്ങൾ വന്നേക്കാമെന്ന്‌ കാലാവസ്ഥാ നിരീക്ഷകർ വിലയിരുത്തി. സംസ്ഥാനത്ത്‌ കനത്ത ജാഗ്രത സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്‌.
ബുറേവി ചുഴലിക്കാറ്റ് ശ്രീലങ്കയ്ക്ക് കിഴക്കുനിന്നും സഞ്ചരിച്ച് തമിഴ്നാട്ടിലെ തൂത്തുക്കുടി, തിരുനെല്‍വേലി മേഖല വഴി വെള്ളിയാഴ്ചയോടെ തിരുവനന്തപുരം ഭാഗത്ത് എത്തുമെന്നാണ് വിദഗ്ദ്ധരുടെ അനുമാനം. ഇതുനുബന്ധിച്ച്‌ കനത്ത മഴയും പ്രതീക്ഷിക്കുന്നതിനായിൽ പല ജില്ലകളിലും മുൻപേ തന്നെ യല്ലോ അലേർട്ടുകളും മറ്റും സർക്കാർ പ്രഖ്യാപിച്ചു കഴിഞ്ഞിരുന്നു.

ചുഴലിക്കാറ്റ് സംബന്ധിച്ച് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോഡി കാലാവസ്ഥാ നിരീക്ഷകരുമായി സംസാരിച്ചിരുന്നു. തുടർന്ന്‌ കേരളം തമിഴ്‌നാട്‌ സംസ്ഥാനം സ്വീകരിച്ച നടപടികള്‍ അദ്ദേഹത്തോട് അവർ വിശദീകരിച്ചു. തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ബുറേവി ചുഴലിക്കാറ്റ് ഡിസംബര്‍ 4ന് തിരുവനന്തപുരത്ത് കൂടി കടന്ന് പോകുമെന്നു തന്നെയാണ്‌ കണക്കുകൂട്ടലുകൾ. ശ്രീലങ്കയിലെ തീരപതനത്തിനുശേഷം വീണ്ടും തെക്കന്‍ തമിഴ്നാട് തീരത്ത് പ്രവേശിക്കുമെന്നാണ് കണക്കു കൂട്ടലുകൾ. കാലാവസ്ഥ വകുപ്പിന്‍റെ നിലവിലെ പ്രവചനം അനുസരിച്ച് ഡിസംബര്‍ 4ന് പുലര്‍ച്ചെ തെക്കന്‍ തമിഴ്നാട്ടില്‍ പ്രവേശിക്കുന്ന ചുഴലിക്കാറ്റ് ഉച്ചയോടുകൂടി തന്നെ കേരളത്തിലേക്കും പ്രവേശിക്കാനിടയുണ്ട്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളിലും ഇടുക്കി ജില്ലയുടെ ചില ഭാഗങ്ങളിലും മണിക്കൂറില്‍ 60 കിലോമീറ്ററിനു മുകളില്‍ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. എറണാകുളം, ഇടുക്കിയിലെ മറ്റ് ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 30 മുതല്‍ 40 കി.മീറ്റര്‍ വേഗത്തില്‍ കാറ്റ് വീശാനും അതിതീവ്ര മഴയ്ക്കും സാധ്യതയുണ്ട്. ഇന്ത്യന്‍ മീറ്ററോളജിക്കല്‍ ഡിപ്പാര്‍ട്ട്മെന്‍റ് നൽകിയ മുന്നറിയിപ്പ് പ്രകാരം തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ ഡിസംബര്‍ 3ന് മഴയുടെ തീവ്രത അതിശക്തമാകുമെന്നതിനാൽ വേണ്ട മുൻകരുതലകുൾ ​കൈക്കൊള്ളണമെന്ന്‌ പ്രത്യേക നിർദ്ദേശിച്ചു.

ഈ ബുറേവിയുടെ സാധ്യത വളരെ മുൻകൂട്ടി കണ്ട്‌‚ കേരള സർക്കാർ ഡിസംബര്‍ 3ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ റെഡ് അലര്‍ട്ടും കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും തൃശൂര്‍, പാലക്കാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും വളരെ മുനപേ തന്നെ പ്രഖ്യാപിക്കുകയും തീരദേശവാസികളോട്‌ അതീവ ജാഗ്രത പുലർത്താനും വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിലെ ആളുകളെ മാറ്റി പാർപ്പിക്കുവാനുള്ള മറ്റു സൗകര്യങ്ങളും കണ്ടെത്താനും വേണ്ട കാര്യങ്ങൾ ചെയ്തു.

എന്‍ഡിആര്‍എഫിന്‍റെ എട്ട് ടീമുകള്‍ തമിഴ്‌നാട്ടിൽ എത്തിച്ചേര്‍ന്നിട്ടുണ്ട്. എയര്‍ഫോഴ്സിന്‍റെ സജ്ജീകരണങ്ങള്‍ തമിഴ്നാട്ടിലെ കോയമ്പത്തൂര്‍ ജില്ലയിലെ സുലൂര്‍ എയര്‍ഫോഴ്സ് ബേസിലാണ് ഒരുക്കിയിരിക്കുന്നത്. നാവികസേനയും സജ്ജമാണ്. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ സ്റ്റേറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി ഇതിനകം യോഗം ചേര്‍ന്ന് കാര്യങ്ങള്‍ വിലയിരുത്തി ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം. ഭയാശങ്ക വേണ്ടതില്ല. നിലവിലെ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തില്‍ അതീവ ജാഗ്രത സംസ്ഥാനത്ത് ആവശ്യമാണ്. ഏത് സാഹചര്യത്തെയും നേരിടാനുള്ള തയ്യാറെടുപ്പുകളാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ പുരോഗമിക്കുന്നത്. ഡിസംബര്‍ 3 മുതല്‍ 5 വരെ തീയതികളില്‍ അത്യാവശ്യ കാര്യങ്ങള്‍ക്കൊഴികെ പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കണമെന്നും ഈ ദിവസങ്ങളിൽ മലയോര-തീരദേശങ്ങളിലേക്കുള്ള ടൂർ‚ ഉല്ലാസയാത്രകൾ എന്നിവയ്‌ക്കും വിലക്കുകൾ ഉണ്ട്‌. കൂട്ടായ പ്രവർത്തനത്തിലൂടെ മാത്രമാണ്‌ നമുക്ക്‌ പ്രകൃതിദുരന്തങ്ങളെ നേരിടേണ്ടി വരിക. എല്ലാവരും ജാഗ്രതപാലിക്കണമെന്ന്‌ സർക്കാർ ആവശ്യപ്പെട്ടു.

ബുറെവി ചുഴലിക്കാറ്റ് ശ്രീലങ്കന്‍ തീരം തൊട്ടു; കേരളത്തില്‍ അടുത്ത മൂന്ന് മണിക്കൂറില്‍ കനത്ത മഴ

gnn24x7