ഉത്തർപ്രദേശ്: ഉത്തർപ്രദേശിലെ ഗോരഖ്പൂരിൽ ചെക്കിംഗ് ഡ്രൈവ് എന്ന വ്യാജേന ഒരു ജ്വല്ലറി കവർച്ച നടത്തിയതിന് നാല് പോലീസുകാരെ അറസ്റ്റ് ചെയ്തു. സംസ്ഥാന തലസ്ഥാനമായ ലഖ്‌നൗവിൽ നിന്ന് 200 കിലോമീറ്റർ അകലെയുള്ള ബസ്തി ജില്ലയിലാണ് 4 പേർ അറസ്റ്റിലായത്. ബസ്തി പൊലീസ് സ്റ്റേഷനിലെ എസ് ഐ ധർമ്മേന്ദ്ര യാദവും മൂന്ന് കോൺസ്റ്റബിൾമാരുമാണ് കവർച്ച നടത്തിയത്.
ആഭരണ വ്യാപാരിയും സഹായിയും ബസിൽ യാത്ര ചെയ്യുമ്പോൾ യൂണിഫോമിലായിരുന്ന നാല് പൊലീസുകാർ ബസ് നിർത്തി അവരോട് ഇറങ്ങാൻ പറയുകയും തുടർന്ന് ഇരുവരെയും ഒറ്റപ്പെട്ട സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടു പോയ പൊലീസുകാർ കൊള്ളയടിക്കുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. 19 ലക്ഷം രൂപയും 16 ലക്ഷം വിലമതിക്കുന്ന സ്വർണ്ണവും വെള്ളിയും ഒരു കാറും പൊലീസ് ഇവരിൽ നിന്ന് കണ്ടെടുത്തു. കവർച്ച നടത്തിയ പൊലീസുകാരെ സർവീസിൽ നിന്ന് പിരിച്ചുവിട്ടിട്ടുണ്ട്.