കോട്ടയം: ജലന്തർ ബിഷപ്പ് ഡോ. ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ വിധിയില്‍ പൊലീസ് നിയമോപദേശം തേടും. അതിനു ശേഷമേ അപ്പീല്‍ നല്‍കുന്ന കാര്യം തീരുമാനിക്കൂ. അതിജീവിതയുടെ മൊഴി കോടതി തള്ളിയത് നിസ്സാര പൊരുത്തക്കേടുകളുടെ പേരിലെന്നും പരാതിക്കാരിക്ക് അനുകൂലമായ തെളിവുകള്‍ കോടതി സ്വീകരിച്ചില്ലെന്നും വാദിഭാഗം സാക്ഷികളെ കോടതി വിശ്വാസത്തിലെടുത്തില്ലെന്നുമാണ് വിലയിരുത്തല്‍.
മിഷനറീസ് ഓഫ് ജീസസ് സന്യാസ സഭാംഗവും കുറവിലങ്ങാട് നാടുകുന്ന് സെന്റ് ഫ്രാന്‍സിസ് മിഷന്‍ ഹോമിലെ അന്തേവാസിയുമായ കന്യാസ്ത്രീ നല്‍കിയ പരാതിയിലാണു ജലന്തര്‍ ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കി കോട്ടയം ജില്ലാ അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജി ജി.ഗോപകുമാർ വിധി പറഞ്ഞത്. പ്രോസിക്യൂഷന്‍ വീഴ്ചകള്‍ ചൂണ്ടിക്കാട്ടുന്നതാണ് ബിഷപ് ഫ്രാങ്കോ കേസിലെ വിധിന്യായം. അതിജീവിതയുടെ മൊബൈല്‍ ഫോണ്‍ കണ്ടെത്തുന്നതില്‍ വീഴ്ച പറ്റി. ഫോണ്‍ ആക്രിക്കാരന് വിറ്റുവെന്ന വിശദീകരണത്തില്‍ പൊരുത്തക്കേടുണ്ട്. സന്യാസി സമൂഹത്തിന്‍റെ ലാപ്ടോപ് പിടിച്ചെടുക്കുന്നതിലും വീഴ്ച സംഭവിച്ചുവെന്നും വിധിന്യായത്തില്‍ പറയുന്നു.