എറണാകുളം: ജ്വല്ലറികളിൽ നിന്നു സ്വർണാഭരണങ്ങൾ വാങ്ങുന്ന ഉപയോക്താക്കൾക്ക് സമൻസ് അയച്ച് സംസ്ഥാന ജിഎസ്ടി വകുപ്പ്. സ്വർണാഭരണങ്ങൾ വാങ്ങുന്ന ഉപയോക്താക്കളോട് ബില്ലുമായി ഹാജരാകണമെന്നും ബില്ലും, തെളിവുകളും ഹാജരാക്കിയില്ലെങ്കിൽ ഇന്ത്യൻ പീനൽ കോഡ് 174, 175, 193, 228 എന്നീ വകുപ്പുകൾ പ്രകാരം ശിക്ഷാർഹമാണെന്നും വ്യക്തമാക്കി ജിഎസ്ടി വകുപ്പ് നോട്ടിസ് അയച്ചു തുടങ്ങി. എറണാകുളം പെരുമാനൂരിലെ ജിഎസ്ടി ഓഫിസിൽ 19 ന് ഹാജരാകണമെന്നാവശ്യപ്പെട്ട് 20 ഉപയോക്താക്കൾക്കാണ് ഇത്തരത്തിൽ നോട്ടിസ് അയച്ചിരിക്കുന്നത്.
സ്വർണവ്യാപാരമേഖലയെ തകർക്കാനാണെന്ന് വകുപ്പിന്റെ ഈ നടപടിയെന്ന് ആക്ഷേപം ഉയരുന്നുണ്ട്. 2019 ജനുവരി മുതൽ 2020 മാർച്ച് വരെ വാങ്ങിയ സ്വർണാഭരണങ്ങളെ സംബന്ധിക്കുന്ന രേഖകൾ ഹാജരാക്കാനാണ് സ്ക്വാഡ്–5 ലെ സ്റ്റേറ്റ് ടാക്സ് ഓഫിസർ അയച്ച നോട്ടിസിൽ ആവശ്യപ്പെടുന്നത്. അതേസമയം ജ്വല്ലറികളുടെ പ്രത്യേക സ്കീമുകളിലൂടെ ആഭരണങ്ങൾ വാങ്ങിയ ഇടപാടിൽ സംശയം തോന്നിയതിനാൽ ബില്ലുകൾ ഹാജരാക്കാൻ റാൻഡമായി ചില ഉപയോക്താക്കളോട് ആവശ്യപ്പെടുക മാത്രമാണ് ചെയ്തതെന്നും ശിക്ഷാനടപടികളൊന്നുമുണ്ടാകില്ലെന്നും ജിഎസ്ടി ഇന്റലിജൻസ് അധികൃതർ വ്യക്തമാക്കി.