മോസ്കോ: മാസങ്ങളോളം നീണ്ട റഷ്യയുടെ യുക്രൈൻ അധിനിവേശം എങ്ങുമെത്താത്ത സാഹചര്യത്തിൽ കൂടുതൽ സൈനിക തയ്യാറെടുപ്പുകളുമായി റഷ്യ. ഇവാനോവോ പ്രവിശ്യയിൽ റഷ്യൻ ആണവായുധ സേന അഭ്യാസപ്രകടനങ്ങൾ നടത്തിയതായി പ്രതിരോധമന്ത്രാലയങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
ആയിരത്തോളം റഷ്യൻ സൈനികരും ബാലിസ്റ്റിക് മിസൈൽവാഹക വിമാനങ്ങളും അടക്കം നൂറോളം വാഹനങ്ങൾ സൈനികാഭ്യാസത്തിൽ പങ്കെടുക്കുന്നതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.അതേസമയം, യുക്രൈന്റെ സഹായത്തിനായി അമേരിക്ക രംഗത്തെത്തിയിട്ടുണ്ട്. ഏറ്റവും നൂതനമായ റോക്കറ്റ് സംവിധാനം യുക്രൈന് നൽകാമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ സമ്മതിച്ചതായാണ് വിവരം.
80 കിലോമീറ്റർ അകലെയുള്ള ലക്ഷ്യത്തെ തകർക്കാൻ സാധിക്കുന്ന തരത്തിലുള്ള മിസൈലായിരിക്കും അമേരിക്ക യുക്രൈന് കൈമാറുക. എന്നാൽ, മിസൈൽ റഷ്യയിൽ പ്രയോഗിക്കില്ലെന്ന ഉറപ്പ് യുക്രൈൻ നൽകിയതായി ഉന്നത ഉദ്യോഗസ്ഥർ വ്യക്തമാക്കിയതായാണ് റിപ്പോർട്ട്.നയതന്ത്രചർച്ചകളിൽ കൂടി മാത്രമേ യുക്രൈൻ അധിനിവേശം അവസാനിപ്പിക്കാൻ സാധിക്കൂ. എന്നാൽ അമേരിക്ക യുക്രൈന് ആവശ്യമായ ആയുധങ്ങൾ നൽകുമെന്നും ബൈഡൻ പറഞ്ഞതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.