തിരുവനന്തപുരം: സർക്കാരിന്റെ അഞ്ച് വർഷ കാലാവധിക്കകം സംസ്ഥാനത്തെ വ്യവസായ സ്ഥാപനങ്ങളുടെ എണ്ണം മൂന്ന് ലക്ഷമായി ഉയർത്തുമെന്നും, ആറു ലക്ഷം പേർക്ക് പുതുതായി തൊഴിൽ നൽകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷികാഘോഷ പരിപാടികളുടെ സമാപനം നിശാഗന്ധി ആഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഒന്നാം വാർഷിക സമ്മേളനത്തിൽ പ്രകടനപത്രികയിൽ മുന്നോട്ടുവച്ച് 900 വാഗ്ദാനങ്ങളുടെ നിർവഹണ പുരോഗതിയുടെ പട്ടിക മുഖ്യമന്ത്രി അവതരിപ്പിച്ചു.
ആറിൽ ഒരു ലക്ഷം തൊഴിലവസരങ്ങളെങ്കിലും അഭ്യസ്തവിദ്യർക്ക് യോജിക്കുന്നതായിരിക്കും. 2022-23ൽ ഒരു ലക്ഷം സംരംഭങ്ങളാരംഭിച്ച് മൂന്ന് ലക്ഷം പേർക്കെങ്കിലും തൊഴിലവസരം സൃഷ്ടിക്കും. 2030 ഓടെ എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളെയും ലാഭത്തിലാക്കും. ഇതിനകം 384 കോടിയുടെ ലാഭം ഉണ്ടാക്കിക്കഴിഞ്ഞു. പ്രവാസി ക്ഷേമനിധിയിലെ അംഗത്വം ഏഴു ലക്ഷമായി. ഗെയ്ൽ വഴി 8864 വീടുകൾക്ക് പാചക വാതക കണക്ഷൻ നൽകി. തിരുവനന്തപുരത്തടക്കം 13,500 കണക്ഷൻ നൽകാൻ സൗകര്യമൊരുങ്ങി.
ടെക്നോപാർക്കിൽ കിഫ്ബിയുടെ സഹായത്തോടെ 105 കോടി ചെലവിൽ രണ്ട് ലക്ഷം ചതുരശ്രഅടി കെട്ടിടവും കൊച്ചിയിലും തൃശൂരുമുള്ള ഇൻഫോപാർക്ക് ഒന്നും രണ്ടും ഘട്ട പദ്ധതി പ്രദേശങ്ങളിൽ 57,250 ചതുരശ്ര അടിയിൽ ഐ.ടി സ്പേസ് കെട്ടിടവും നിർമ്മിക്കും. രണ്ടു വർഷത്തിനുളിൽ വിഴിഞ്ഞം തുറമുഖത്തിന്റെ പണി പൂർത്തിയാക്കും. കാർഗോ ടെർമിനൽ പ്രധാന ക്രൂചെയ്ഞ്ച് കേന്ദ്രമായി മാറിക്കഴിഞ്ഞു. തൊഴിലുറപ്പ് കുടുംബങ്ങളുടെ എണ്ണം ഒരു വർഷത്തിനുളിൽ 15 ലക്ഷത്തിൽ നിന്ന് 16,45,000 ആയും, തൊഴിൽദിനങ്ങൾ 75 ആയും ഉയർത്തി.
കെ.എസ്.ആർ.ടി.സി.മാനേജ്മെന്റ് സമൂലം പുനസംഘടിപ്പിക്കും. ജീവനക്കാർക്ക് ശമ്പളവും പെൻഷനും സർക്കാർ ഉറപ്പുവരുത്തും. ബസുകളുടെ മൈലേജ്, ഉപയോഗം,അറ്റകുറ്റപ്പണികൾ തീർത്ത് പുറത്തിറക്കാനുള്ള സമയം തുടങ്ങിയവയെല്ലാം ദേശീയ ശരാശരിയിലേക്ക് ഉയർത്തും. കിഫ്ബി സഹായത്തോടെ 50 ഇലക്ട്രിക് ബസും 310സി.എൻ.ജി.ബസും വാങ്ങും. 400 ഡീസൽ ബസുകൾ എൽ.എൻ.ജിയിലേക്ക് പരിവർത്തനം ചെയ്യും. കെ.എസ്.ആർ.ടി.സി ഭൂമിയിൽ വാണിജ്യസമുച്ചയങ്ങൾ പണിയും. വായ്പ മുഴുവൻ ഓഹരിയാക്കി മാറ്റും.
സിൽവർലൈൻ പദ്ധതി എന്തുവന്നാലും നടപ്പാക്കുമെന്നും ഭൂമി ഏറ്റെടുക്കൽ നടപടി കൾ ഉടൻ ആരംഭിക്കുമെന്നും ഒന്നാം വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് അവതരിപ്പിച്ച് മുഖ്യമന്ത്രി പറഞ്ഞു. പ്രാരംഭ നടപടികളുമായി മുന്നോട്ടുപോകാൻ കേന്ദ്ര ധനമന്ത്രാലയ ത്തിന്റെ അനുമതി ലഭിച്ചിട്ടുണ്ട്. ഭൂമി ഏറ്റെടു ക്കുമ്പോൾ ഭൂഉടമകൾക്ക് മെച്ചപ്പെട്ട നഷ്ടപ രിഹാരം നൽകും. പദ്ധതിയുടെ വിശദമായ പദ്ധതിരേഖ റെയിൽവേ മന്ത്രാലയത്തിന്റെ പരിഗണനയിലാണ്. സിൽവർലൈൻ കട ന്നുപോകുന്ന 11ജില്ലകളിലും സാമൂഹിക ആ ഘാതപഠനം നടത്തും.വാഗ്ദാനങ്ങൾ പാലിക്കാനുള്ളതാണെന്ന ഉറച്ച ബോധ്യത്തോടെയാണ് എൽ.ഡി.എഫ് ജനങ്ങൾക്കൊപ്പം നിൽക്കുന്നതെന്നും ജനങ്ങൾക്കു നൽകിയ ഉറപ്പുകൾ പാലിക്കാനും അവരാൽ വിലയിരുത്തപ്പെടാനും തിരുത്തപ്പെടാനുമുള്ള ആർജ്ജവവും സന്നദ്ധതയുമുള്ള ഒരു സർക്കാരിനു മാത്രമേ ജനാധിപത്യത്തെ അർത്ഥപൂർണ്ണമാക്കാൻ സാധിക്കുകയുള്ളൂവെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. പ്രോഗ്രസ് റിപോർട്ട് പൊതുസമൂഹം വിലയിരുത്തണമെന്നും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സർക്കാരുമായി പങ്കുവയ്ക്കണമെന്നും മുഖ്യമന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു.