ഡബ്ലിൻ : 2010നു ശേഷം അയർലണ്ടിൽ ഏറ്റവും കൂടുതൽ തണുപ്പ് അനുഭവിച്ച ദിവസമാണ് കടന്നുപോയതെന്ന് മെറ്റ് ഏറാൻ റിപ്പോർട്ട്. മഞ്ഞും കൊടും തണുപ്പും മുൻനിർത്തി രാജ്യത്തെ ഭൂരിപക്ഷം ഇടങ്ങളിലും ഓറഞ്ച് ഫ്രീസിംഗ് ഫോഗ് അലേർട്ട് നൽകിയിട്ടുണ്ട്. വാഹനങ്ങൾ ഓടിക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കണമെന്നും നിർദ്ദേശമുണ്ട്.
കൊടുംതണുപ്പിനെ തുടർന്ന് ഏതാനും സ്കൂളുകളും അവധി നൽകിയിരിക്കുകയാണ്. ബസ് സർവ്വീസുകളും വിമാന സർവ്വീസുകളും റദ്ദാക്കിയിട്ടുണ്ട്. എന്നിരുന്നാലും രാജ്യത്തെ പൊതുഗതാഗതവും ഭൂരിപക്ഷം സ്കൂളുകളും കാര്യമായി തടസ്സപ്പെട്ടിട്ടില്ല. വടക്കുപടിഞ്ഞാറൻ പ്രദേശങ്ങളായ ഡോണഗേൽ, മേയോ, ഗോൾവേയുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ മഴയുണ്ടവുകയും ചെയ്തു.
ദ്വീപിലെ ഈ വർഷത്തെ ഏറ്റവും കുറഞ്ഞ താപനിലയായ മൈനസ് 9 ഡൗണിലെ കേറ്റ്സ് ബ്രിഡ്ജിൽ രേഖപ്പെടുത്തിയതായി യു കെ മെറ്റ് ഓഫീസ് അറിയിച്ചു. കനത്ത മഞ്ഞും സ്നോയും പരിഗണിച്ച് യു കെ മെറ്റ് ഓഫീസും ഇന്ന് രാവിലെ 10 മണി വരെ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. നെഗറ്റീവ് താപനില ആഴ്ച അവസാനം വരെ തുടരുമെന്നും അറിയിപ്പുണ്ട്. വാരാന്ത്യത്തോടെ കാലാവസ്ഥയിൽ നേരിയ മാറ്റം പ്രതീക്ഷിക്കുന്നുണ്ട്.
അയർലണ്ടിലെ യെല്ലോ അലേർട്ട് ഡിസംബർ 16 വെള്ളിയാഴ്ച ഉച്ചയ്ക്ക് വരെയാണ് പ്രാബല്യത്തിലുള്ളത്. സ്ഥിതിഗതികൾ വിലയിരുത്താൻ നാഷണൽ എമർജൻസി കോ- ഓർഡിനേഷൻ ഗ്രൂപ്പ് ഈ ആഴ്ച എല്ലാ ദിവസവും യോഗം ചേരാൻ തീരുമാനമുണ്ട്.
കൊണാച്ച്, കാർലോ, ഡബ്ലിൻ, കിൽഡെയർ, കിൽകെന്നി, പോർട്ട്ലീഷ് ലോങ്ഫോർഡ്, ലൂത്ത്, മീത്ത്, ഓഫലി, വെസ്റ്റ് മീത്ത്, കാവൻ, ഡോണഗേൽ, മോണഗൻ, ക്ലെയർ, ലിമെറിക്ക്, ടിപ്പററി എന്നിവിടങ്ങളിലാണ് യെല്ലോ അലേർട്ട് നൽകിയിരിക്കുന്നത്.
കനാലുകൾ, തടാകങ്ങൾ, കുളങ്ങൾ, ഉൾനാടൻ ജലാശയങ്ങൾ എന്നിവയെല്ലാം
തണുത്തുറഞ്ഞിരിക്കുകയാണ്. അതിനാൽ ജാഗ്രത പാലിക്കണമെന്ന് കോസ്റ്റ് ഗാർഡ്, ആർ എൻ എൽ ഐ, വാട്ടർ സേഫ്റ്റി അയർലണ്ട് എന്നിവ സംയുക്ത പ്രസ്താവനയിൽ അഭ്യർഥിച്ചു.
മോശം കാലാവസ്ഥ മൂലം റോഡ് അടയ്ക്കുന്നതിന് സാധ്യതകളുള്ളതിനാൽ വാഹനമോടിക്കുന്നവർ ശ്രദ്ധിക്കണമെന്ന് റോഡ് സേഫ്റ്റി അതോറിറ്റി കമ്മ്യൂണിക്കേഷൻസ് മാനേജർ ബ്രയാൻ ഫാരെൽ പറഞ്ഞു. കൂടാതെ, മോശം കാലാവസ്ഥ കാരണം ഡബ്ലിനിലേക്കുള്ള ഡണ്ടാൽക്ക്, ദ്രോഗെദ കമ്മ്യൂട്ടർ സർവീസുകൾ വൈകുമെന്ന് ഇയാൻ റോഡ് ഏറാനും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഡബ്ലിനിൽ, ലുവാസ് റെഡ്, ഗ്രീൻ ലൈൻ സർവ്വീസുകളും വൈകിയാണ് ഓടുന്നത്. മൂന്ന് റൂട്ടുകളിൽ നിയന്ത്രണങ്ങളേർപ്പെടുത്തിയെന്ന് ഡബ്ലിൻ ബസ് പറഞ്ഞു. നിലാവിൽ മോശം കാലാവസ്ഥയെ തുടർന്ന് ഡബ്ലിൻ വിമാനത്താവളം 70 വിമാനങ്ങളും ഷാനൺ എയർപോർട്ട് എട്ട് വിമാനങ്ങളും റദ്ദാക്കി. കോർക്ക് എയർപോർട്ടിൽ ചില ഫ്ളൈറ്റുകൾ വൈകുകയും ചെയ്തിട്ടുണ്ട്.
അതേ സമയം, ശീതകാലത്ത് സാധാരണയായി ഉപയോഗിക്കുന്ന ഗ്രിറ്റിംഗ് ഉപ്പിന്റെ മൂന്നിലൊന്ന് ഈ ആഴ്ചയിൽ ഉപയോഗിക്കേണ്ടി വരുമെന്ന് സർക്കാർ വൃത്തങ്ങൾ വെളിപ്പെടുത്തി. അടുത്ത വെള്ളിയാഴ്ചയോടെ റോഡുകൾ – (മോട്ടോർവേകളും ദേശീയ, പ്രാദേശിക റോഡുകളും ഉൾപ്പെടെ )- ഡീ-ഐസിംഗ് ചെയ്യാൻ 35,000 ടൺ ഉപ്പ് ഗ്രിറ്റ് പ്രാദേശിക കൗൺസിലുകൾ ഉപയോഗിക്കും. ഇവയ്ക്ക് മാത്രം 1.75 ദശലക്ഷം യൂറോ ചെലവ് വരും. ഒരു സാധാരണ വർഷത്തിൽ, ഒരു ശീതകാലം മുഴുവൻ 100,000 ടൺ ഉപ്പാണ് ഡീ ഐസിംഗിനായി ഉപയോഗിക്കുന്നത്.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/BvzwqMI97baHONxRBIQs88