ജനുവരി 18, 19 തീയതികളിൽ തുടർച്ചയായി നടക്കുന്ന പണിമുടക്കിന് മുൻപായി യൂണിയൻ നേതാക്കളുമായി പുതിയ റൗണ്ട് ചർച്ച നടത്തി പ്രശ്നം പരിഹരിക്കാൻ ആരോഗ്യ സെക്രട്ടറി സ്റ്റീവ് ബാർക്ലേ ഒരുങ്ങുന്നു. ഇതിനായി ജീവിതച്ചെലവ് പ്രതിസന്ധികൾക്കിടെ കനത്ത സമ്മർദത്തിൽ ജോലി ചെയ്യേണ്ടി വരുന്ന നഴ്സുമാർക്ക് ഒറ്റത്തവണ തുക അനുവദിക്കുന്നത് ഉൾപ്പെടെയുള്ള ഓപ്ഷനുകൾ ചർച്ചയിൽ മുന്നോട്ട് വയ്ക്കും.
2022-23 വർഷത്തേക്ക് എന്തെങ്കിലും ലഭിക്കാതെ യൂണിയൻ നേതാക്കൾ പ്രഖ്യാപിച്ചിട്ടുള്ള പണിമുടക്ക് പരിപാടികൾ അവസാനിക്കില്ലെന്ന് സർക്കാരിന് അറിയാം. എന്നിരുന്നാലും എത്രത്തോളം ശമ്പളം വർധിപ്പിക്കണം, ഇതിനു തുക എങ്ങനെ കണ്ടെത്തും, തുടങ്ങിയ വിഷയങ്ങൾ ഇപ്പോഴും പ്രാഥമിക ഘട്ടത്തിലാണ്. ട്രഷറിയുടെ മുന്നിലേക്ക് ഔദ്യോഗിക നിർദ്ദേശങ്ങളൊന്നും നൽകിയിട്ടുമില്ല. ഇതോടെ നിലവിലെ ബജറ്റ് കൂടുതൽ കർശനമായി വിനിയോഗിച്ച് വർധിച്ച തുകയ്ക്കുള്ള ഫണ്ട് കണ്ടെത്തേണ്ടി വരും.
ആരോഗ്യ മേഖലയ്ക്ക് മാത്രമായി ഒറ്റത്തവണ തുക നൽകിയാൽ സമരരംഗത്തുള്ള മറ്റു വിഭാഗങ്ങളും ഇത്തരത്തിൽ ആവശ്യപ്പെടുമെന്ന ആശങ്കയുണ്ട്. ഇത് നികുതിദായകർക്ക് കനത്ത ഭാരമാകും. ശമ്പള വർധന ആവശ്യപ്പെട്ടു കഴിഞ്ഞ ദിവസങ്ങളിൽ ബ്രിട്ടനിൽ ആംബുലൻസ് ജീവനക്കാർ പണിമുടക്ക് നടത്തിയിരുന്നു. ഇംഗ്ലണ്ടിലും വെയിൽസിലുമുള്ള ഇരുപതിനായിരത്തോളം ജീവനക്കാരാണ് പണിമുടക്കിയത്. ഹൃദയാഘാതം, ശ്വാസതടസ്സം തുടങ്ങി ഗുരുതര രോഗങ്ങളുള്ളവർക്കായി സർവീസ് ലഭ്യമാക്കിയിരുന്നു. പണപ്പെരുപ്പം രൂക്ഷമായതിനാൽ വേതനം വർധിപ്പിക്കണമെന്നും മതിയായ ജീവനക്കാരെ നിയമിക്കണമെന്നും ആവശ്യപ്പെട്ടാണ് സമരം. 23 നും ആംബുലൻസ് ജീവനക്കാർ സമരം നടത്തും.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/BvzwqMI97baHONxRBIQs88