ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ യുകെയിലെ 150 യൂണിവേഴ്സിറ്റികളിലായി 18 ദിവസങ്ങളിൽ ജീവനക്കാരുടെ പണിമുടക്ക് ആസൂത്രണം ചെയ്തതായി യൂണിവേഴ്സിറ്റി ആൻഡ് കോളജ് യൂണിയൻ അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ തൊഴിലുടമകളുമായി നടത്തിയ ചർച്ചയിൽ 4 മുതൽ 5% വരെയുള്ള വർധന അംഗീകരിക്കാൻ കഴിയില്ലെന്നു യൂണിയൻ ജനറൽ സെക്രട്ടറി ഡോ. ജോ ഗ്രേഡി പറഞ്ഞു. എന്നാൽ സർവ്വകലാശാല തൊഴിലുടമകളെ പ്രതിനിധീകരിക്കുന്ന യൂണിവേഴ്സിറ്റീസ് ആൻഡ് കോളജ് എംപ്ലോയേഴ്സ് അസോസിയേഷൻ പറയുന്നത് 7% വരെയുള്ള ശമ്പള വർധന വാഗ്ദാനം ചെയ്തുവെന്നാണ്.
70,000 അക്കാദമിക് വിദഗ്ധരും യൂണിവേഴ്സിറ്റി സപ്പോർട്ട് സ്റ്റാഫും നടത്തുന്ന സമരത്തിന്റെ കൃത്യമായ തീയതികൾ അടുത്തയാഴ്ച സ്ഥിരീകരിക്കുമെന്നു യൂണിവേഴ്സിറ്റി ആൻഡ് കോളജ് യൂണിയൻ അറിയിച്ചു. വർദ്ധിച്ചു വരുന്ന ജീവിതച്ചെലവിനേക്കാൾ വളരെ കുറഞ്ഞ ശമ്പളം, തൊഴിൽ സാഹചര്യങ്ങൾ, 1992 ന് മുമ്പ് പഴയ യൂണിവേഴ്സിറ്റികളിൽ നിലവിലുണ്ടായിരുന്ന പെൻഷൻ സ്കീമിലെ മാറ്റങ്ങളെക്കുറിച്ചുള്ള തർക്കങ്ങൾ, സുരക്ഷിതമല്ലാത്ത ഹ്രസ്വകാല തൊഴിൽ കരാറുകൾ എന്നിവ ഉൾപ്പടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക് ഉണ്ടാവുക.
ഇംഗ്ലണ്ടിലെ ട്യൂഷൻ ഫീസ് രണ്ടു വർഷത്തേക്ക് കൂടി മരവിപ്പിക്കുമെന്നു സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെ അധ്യാപകർ ഉൾപ്പടെയുള്ള ജീവനക്കാർ പണിമുടക്കുന്നത് വിദ്യാർഥികളെ ദോഷകരമായി ബാധിക്കുമെന്നു തൊഴിലുടമകളുടെ സംഘടനകൾ പറയുന്നു. കോവിഡ് സമയത്ത് റിമോട്ട് ലേണിംഗിലൂടെ വിദ്യാർത്ഥികളിൽ പലരും പഠനത്തിൽ വിട്ടുവീഴ്ച ചെയ്തതിനു ശേഷം ഇപ്പോൾ പണിമുടക്കുകൾ വരുന്നത് കോഴ്സുകളെ കൂടുതൽ തടസ്സപ്പെടുത്തുമെന്നും സംഘടനാ ഭാരവാഹികൾ കൂട്ടിച്ചേർത്തു.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/BvzwqMI97baHONxRBIQs88