വടക്കേ ആഫ്രിക്കൻSHAREരാജ്യമായ മൊറോക്കോയിൽ വെള്ളിയാഴ്ച രാത്രിയുണ്ടായ ഭൂകമ്പത്തിൽ മരണം 2,012 ആയി. പരുക്കേറ്റ രണ്ടായിരത്തിലേറെ ആളുകളിൽ 1,404 പേരുടെ നില ഗുരുതരമാണ്. മരണസംഖ്യ ഉയരാനാണു സാധ്യത. ആശുപ്രതികൾ ശവശരീരങ്ങൾകൊണ്ടു നിറഞ്ഞു. പല കുടുംബങ്ങളും പൂർണമായും കൊല്ലപ്പെട്ടു. ഭക്ഷണസാധനങ്ങൾ കിട്ടാനില്ലാത്ത അവസ്ഥയുണ്ട്.
മൊറോക്കോയിൽ ഭൂകമ്പത്തിന്റെ തുടർചലനം ഭയന്ന് തലസ്ഥാനമായ റബാത്ത് അടക്കം പല നഗരങ്ങളിലും ജനങ്ങൾ വീടുകൾക്കു പുറത്താണ് കഴിയുന്നത്.മധ്യമേഖലയിലെ മാരിക്കേഷ് നഗരത്തിൽ നിന്ന് 72 കിലോമീറ്റർ മാറി ഹൈ അറ്റ്ലസ് പർവത മേഖലയിലെ അമിസ്മിസ് ഗ്രാമമാണ് 6.8 തീവ്രതയുള്ള ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ഇവിടത്തെ ഗ്രാമങ്ങളെല്ലാം തകർന്നടിഞ്ഞു. അസി എന്ന ഗ്രാമം പൂർണമായും ഇല്ലാതായി. റോഡുകൾ തകർന്നതിനാൽമേഖലയാകെ ഒറ്റപ്പെട്ടിരിക്കുകയാണ്.
ഭൂകമ്പം 3 ലക്ഷത്തോളം ആളുകളെയാണ് ബാധിച്ചതെന്നു ലോകാരോഗ്യ സംഘടന അറിയിച്ചു. സൈന്യത്തിന്റെ നേതൃത്വത്തിലാണു രക്ഷാപ്രവർത്തനം നടക്കുന്നത്. ഇന്ത്യക്കാർ ആരെങ്കിലും ദുരന്തത്തിൽ ഉൾപ്പെട്ടതായി വിവരം കിട്ടിയിട്ടില്ലെന്നു റബാത്തിലെ ഇന്ത്യൻ എംബസി വ്യക്തമാക്കി.വിവിധ രാജ്യങ്ങൾ മൊറോക്കോയ്ക്കു പിന്തുണ പ്രഖ്യാപിച്ചു.മൊറോക്കോയുമായി ശത്രുതയിലാണെങ്കിലും സമീപരാജ്യമായ അൽജീരിയ രക്ഷാപ്രവർത്തനങ്ങൾക്കായി വിമാനത്താവളങ്ങൾ തുറന്നുകൊടുത്തു. സ്പെയിനിനും ഫ്രാൻസും സഹായങ്ങൾ എത്തിച്ചുതുടങ്ങി. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി ദു:ഖം രേഖപ്പെടുത്തി.
തുർക്കിയിൽ ഫെബ്രുവരിയിൽ 50,000 പേരുടെ ജീവനെടുത്ത ഭൂകമ്പത്തിനു സമാനമായതാണു മൊറോക്കോയിലും ഉണ്ടായതെന്നു യുഎസ് ജിയോളജിക്കൽ സർവേ സൂചിപ്പിക്കുന്നു. 6 പതിറ്റാണ്ടിനുള്ളിലെ ഏറ്റവും ഭീകരമായ ഭൂകമ്പമാണു കഴിഞ്ഞദിവസം ഉണ്ടായത്. 1960ൽ അഗാദിറിലുണ്ടായ ഭൂകമ്പത്തിൽ 12,000 പേർക്കാണ് ജീവൻ നഷ്ടമായത്.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb