അമേരിക്കയിലെ ഫ്ലോറിഡയിൽ ഇയാൻ കൊടുങ്കാറ്റിൽ മരിച്ചവരുടെ എണ്ണം നാൽപത്തിരണ്ടായി ഉയർന്നു. കൊടുങ്കാറ്റ് അപകടകാരിയായി തുടരുകയാണെന്ന് കാലാവസ്ഥാ വിദഗ്ധർ അറിയിച്ചു. മരണനിരക്ക് വരും ദിവസങ്ങളിൽ ഉയരാനാണ് സാധ്യത. ഇയാൻ കൊടുങ്കാറ്റ് നാശം വിതച്ച സംസ്ഥാനങ്ങൾക്ക് ഫെഡറൽ ഗവൺമെന്റിന്റെ സഹായം അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഉറപ്പുവരുത്തി.
കൊടുങ്കാറ്റിന്റെ പാതയിലുള്ള ഏകദേശം ഇരുപത്തിയഞ്ച് ലക്ഷത്തോളം ആളുകളോടാണ് മാറി താമസിക്കാൻ അധികൃതർ നേരത്തെ നിർദേശം നൽകിയിരുന്നത്. ഒരു ലക്ഷത്തിലധികം ആളുകളാണ് നിലവിൽ വൈദ്യുതി ഇല്ലാതെ ബുദ്ധിമുട്ടിലാകുന്നത്. ഇതുവരെ കാലാവസ്ഥ നിരീക്ഷകർ പറഞ്ഞ എല്ലാ പ്രവചനങ്ങളും യാഥാർത്ഥ്യമാക്കിക്കൊണ്ടാണ് അപകടകാരിയായ ഇയാൻ ഫ്ളോറിഡയിൽ എത്തുന്നതെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു.
ഫ്ലോറിഡയുടെ പടിഞ്ഞാറൻ പ്രദേശത്ത് അതിശക്തമായ കാറ്റും വെള്ളപ്പൊക്കവും ഉണ്ടാകുവാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 1921ന് ശേഷം ഫ്ലോറിഡ നേരിടുന്ന ഏറ്റവും വലിയ കൊടുങ്കാറ്റാകും ഇത്. കനത്ത മഴയെ തുടർന്ന് ഉണ്ടാകുന്ന വെള്ളം ഒഴുകുവാൻ മാർഗങ്ങളില്ലാത്തത് വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് വിലയിരുത്തൽ.


































