ഫ്ളോറിഡ: കരീബിയൻ രാജ്യമായ ഹെയ്തിയിൽ ഭീകരർ തട്ടിക്കൊണ്ടുപോയ ക്രിസ്ത്യൻ മിഷനറിമാർ അദ്ഭുതകരമായി രക്ഷപ്പെട്ടു. അമേരിക്കയിൽ മടങ്ങിയെത്തിയ ഇവർ കുടുംബാംഗങ്ങളോടൊപ്പം ചേർന്നു.
ഒക്ടോബർ 16ന് അമേരിക്കൻ മിഷനറിമാരേയും ഒരു കനേഡിയൻ മിഷനറിയും ഉൾപ്പെടെ 17 പേരെയാണ് ഒരു ഓർഫനേജിൽ നിന്നും ഹെയ്ത്തിയൻ ഭീകരർ തട്ടികൊണ്ടു പോയത്. കഴിഞ്ഞ ചില ആഴ്ചകൾക്കുള്ളിൽ 5 പേരെ ഭീകരർ വിട്ടയച്ചിരുന്നു. ബാക്കി 12 പേരാണു കഴിഞ്ഞ വ്യാഴാഴ്ച ഭീകരരുടെ പിടിയിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടത്.
തടവിൽ കഴിഞ്ഞിരുന്ന മിഷനറിമാരുടെ അവസ്ഥ വളരെ ശോചനീയമായിരുന്നുവെന്ന് തിങ്കളാഴ്ച നടത്തിയ വാർത്താസമ്മേളനത്തിൽ ഹെയ്ത്തിയൽ അധികൃതർ പറഞ്ഞു. തടവിൽ നിന്നും രക്ഷപ്പെട്ടവരുടെ പേരു വിവരം അവരുടെ സുരക്ഷയെ കരുതി പുറത്തുവിടില്ലെന്നും അധികൃതർ കൂട്ടിച്ചേർത്തു.
17 മില്യണ്‍ ഡോളറാണ് മോചന ദ്രവ്യമായി ഭീകരർ ആവശ്യപ്പെട്ടിരുന്നത്. പലപ്പോഴും മരണം മുന്നിൽ കണ്ട അവസരവും ഉണ്ടായിരുന്നുവെന്നു രക്ഷപ്പെട്ടവർ പറഞ്ഞു.
തടവിലാക്കപ്പെട്ടവരിൽ 10 മാസവും 3 വയസും 14ഉം 15ഉം വയസ് പ്രായമുള്ള കുട്ടികളും ഉൾപ്പെട്ടിരുന്നു. ഹെയ്ത്തിയിൽ നിന്നും രക്ഷപ്പെട്ടവരെ യുഎസ് കോസ്റ്റ് ഗാർഡ് വിമാനത്തിൽ സുരക്ഷിതമായി ഫ്ളോറിഡയിൽ എത്തിച്ചു. മുൻപു രക്ഷപ്പെട്ട അഞ്ചുപേരോടൊപ്പം 12 പേരും ചേർന്നപ്പോൾ ദൈവം അവരെ അത്ഭുതകരമായി രക്ഷപ്പെടുത്തിയതിനു ദൈവത്തോടു നന്ദി അർപ്പിക്കുന്ന ഗാനങ്ങൾ പാടുന്ന വീഡിയോയും പ്രദർശിപ്പിച്ചിരുന്നു.
പി.പി. ചെറിയാൻ