കോവിഡ് പരിശോധനയ്ക്കായി മൂക്കില്‍നിന്ന് സ്രവം ശേഖരിക്കുന്നതിനിടെ അമേരിക്കയില്‍ ഒരു സ്ത്രീയുടെ തലച്ചോറിലെ സ്രവം മൂക്കിലൂടെ പുറത്തെത്തിയതായി റിപ്പോര്‍ട്ട്. സ്രവം സ്വീകരിക്കുന്നതിനിടെ തലച്ചോറിനേറ്റ ക്ഷതമാണ് ഇതിന് കാരണമെന്ന് ജാമ ഓട്ടോലറിംഗോളജി എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.
ഒരു ശസ്ത്രക്രിയയ്ക്ക് മുന്നോടിയായി കോവിഡ് പരിശോധന നടത്തുകയായിരുന്നു അവർ. മൂക്കില്‍നിന്ന് ശ്രവം ശേഖരിക്കുന്നതില്‍ പിഴവ് സംഭവിച്ചത് കാരണമാണ് തലച്ചോറിലെ സ്രവം മൂക്കിലൂടെ പുറത്തെത്തിയത് എന്നാണ് റിപ്പോർട്ട്.
ഇവര്‍ക്ക് നേരത്തെ തന്നെ തലയോട്ടിയുമായി ബന്ധപ്പെട്ട അസുഖമുണ്ടായിരുന്നു. ഇപ്പോൾ ഇവരുടെ നില അണുബാധ മൂലം അതീവ ഗുരുതരമാണ്. ലോകത്തെമ്പാടുമുള്ള എല്ലാ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇതൊരു മുന്നറിയിപ്പാണ് എന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ഗവേഷകനായ ജറെറ്റ് വാല്‍ഷ് പറയുന്നു.
സൈനസ് ശസ്ത്രക്രിയയ്ക്കും തലയോട്ടിയുമായി ബന്ധപ്പെട്ട മറ്റു ശസ്ത്രക്രിയകള്‍ക്കും വിധേയരായിട്ടുള്ളവരുടെ വായില്‍നിന്ന് വേണം സാമ്പിള്‍ ശേഖരിക്കേണ്ടതെന്ന് ഗവേഷകര്‍ പറയുന്നു.