മോഡലായ കാമുകിയുമായി രഹസ്യ കൂടിക്കാഴ്ച നടത്താൻ യുഎസിൽ നിന്നെത്തിയ യുവാവിനെ നാടുകടത്തിയതായി ഇസ്രായേൽ. രാജ്യത്തെ കൊറോണ വൈറസ് ക്വാറന്‍റീൻ ലംഘിച്ചതിനാണ് അമേരിക്കൻ മാധ്യമ വ്യവസായ പ്രമുഖയും ശതകോടീശ്വരിയുമായ ഷരി റെഡ്സ്റ്റോണിന്‍റെ മകന്‍ ബ്രാണ്ടൺ കോർഫിനെ ഇസ്രായേൽ നാടു കടത്തിയത്. വയാകോംCBSന്‍റെ ചെയർവുമണാണ് ഷരി.
ഇസ്രായേൽ മിലിട്ടറിയിൽ സേവനം അനുഷ്ഠിക്കുന്ന സഹോദരനെ കാണാനാണ് കോർഫിന് പ്രത്യേക അനുമതി നല്‍കിയതെന്നാണ് ഇസ്രായേൽ പോപ്പുലേഷന്‍ ആൻഡ് ഇമിഗ്രേഷൻ അതോറിറ്റി പറയുന്നത്. എന്നാൽ രാജ്യത്തെത്തിയ ഇയാൾ ഐസലേഷൻ നിയമങ്ങൾ ലംഘിച്ച് ഇസ്രായേലിൽ മോഡലായ കാമുകിയെ കാണാനെത്തുകയും അവർക്കൊപ്പം താമസിക്കുകയുമായിരുന്നു. ഇതിനെ തുടർന്ന് യുവാവിനോട് അടിയന്തിരമായി രാജ്യം വിട്ട് പോകാൻ ആവശ്യപ്പെടുകയായിരുന്നുവെന്നാണ് അധികൃതർ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നത്.
യുവാവിന്‍റെ കാമുകിയുടെ വിവരങ്ങൾ സംബന്ധിച്ച് പ്രസ്താവനയിൽ സൂചനയൊന്നുമില്ലെങ്കിലും ഇസ്രായേൽ മോഡൽ യേൽ ഷെൽബിയ ആണിതെന്നാണ് വിവരം. 18കാരിയായ ഇവർ നിലവിൽ നിർബന്ധിത സൈനിക സേവനം അനുഷ്ടിച്ച് വരുകയാണ്. കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ ഇസ്രായേലിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. രാജ്യത്തിന് പുറത്തുനിന്നും ആരെങ്കിലും എത്തിയാൽ പതിനാല് ദിവസത്തെ നിർബന്ധിത ക്വാറന്‍റീൻ വേണമെന്നാണ് നിർദേശം. ഇത് ലംഘിച്ചതിനാണ് ക്രോഫിനെ നാടുകടത്തിയത്.