ഇന്ത്യൻ വംശജയായ കാലിഫോർണിയ സെനറ്റർ കമല ഹാരിസിനെ തിങ്കളാഴ്ചയാണ് ജോ ബൈഡൻ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്. ട്വീറ്റിലാണ് ജോ ബൈഡൻ പ്രഖ്യാപനം നടത്തിയത്. കമല ഹാരിസ് നിരവധി നേട്ടങ്ങൾ തന്റെ ജീവിതത്തിൽ നേടിയിട്ടുണ്ടാകാം. പക്ഷേ, കമല ഹാരിസിനെക്കുറിച്ച് ഏറ്റവുമാദ്യം എന്താണ് ആളുകൾക്ക് അറിയാൻ താൽപര്യം? വേറൊന്നുമല്ല മതം തന്നെ. കമല ഹാരിസ് ഏത് മതത്തിൽപ്പെട്ട ആളാണെന്നാണ് ഇന്റർനെറ്റിൽ തിരഞ്ഞ ഭൂരിഭാഗം ആളുകൾക്കും അറിയേണ്ടത്.
അമ്പത്തിയഞ്ചുകാരിയായ കമല ഡെമോക്രാറ്റിക് പാർട്ടിയിലെ പ്രമുഖരിൽ ഒരാൾ കൂടിയാണ്. ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർത്ഥിയായ ജോ ബൈഡനാണ് കമലയുടെ പേര് വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥി സ്ഥാനത്തേക്ക് നിർദ്ദേശിച്ചത്. വൈസ് പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെടുകയാണെങ്കിൽ യുഎസിലെ ആദ്യത്തെ വനിത വൈസ് പ്രസിഡന്റ് കൂടിയായിരിക്കും കമല ഹാരിസ്.
അതേസമയം, കമല ഹാരിസിന്റെ സ്ഥാനാർഥിത്വത്തിന് എതിരെ യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് രംഗത്തെത്തി.
യു എസിന്റെ ഭരണ തലപ്പത്തേക്ക് മത്സരിക്കുന്ന ആദ്യ ഏഷ്യൻ അമേരിക്കൻ വംശജ കൂടിയാണ് കമല. നിരവധി നേട്ടങ്ങൾ കമലയുടെ പേരിൽ നിലവിലുണ്ട്. യുഎസ് സെനറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യ വനിതയാണ് കമല ഹാരിസ്. കാലിഫോർണിയയിലെ കറുത്ത വംശജയായ ആദ്യ അറ്റോർണി ജനറൽ ആയിരുന്നു അവർ. ഈ പദവി കൈകാര്യം ചെയ്ത ആദ്യത്തെ സ്ത്രീയും അവർ തന്നെയായിരുന്നു. വൈസ് പ്രസിഡന്റ് ആയി അവർ തെരഞ്ഞെടുക്കപ്പെടുകയാണെങ്കിൽ ഈ പദവിയിൽ എത്തുന്ന ആദ്യത്തെ വനിത ആയിരിക്കും കമല.
വളരെ ശക്തമായ ഇന്ത്യൻ ബന്ധമാണ് കമല ഹാരിസിന് ഉള്ളത്. കമല ഹാരിസിന്റെ അമ്മ ശ്യാമള ഗോപാലൻ ചെന്നൈയിലാണ് ജനിച്ചത്. ഡൽഹി സർവകലാശാലയിൽ നിന്നാണ് ശ്യാമള ഗോപാലൻ ബിരുദം സ്വന്തമാക്കിയത്. തുടർന്ന്, ന്യൂട്രീഷ്യൻ ആൻഡ് എൻഡോക്രൈനോളജി വിഷയത്തിൽ യുസി ബെർക്ക്‌ലിയിൽ നിന്ന് പിഎച്ച്ഡി നേടി. സ്തനാർബുദ ഗവേഷകയായ അവർ 2009ലാണ് മരിച്ചത്. അതേസമയം, ലോകത്തിൽ തന്നെ തനിക്കേറ്റവും ഇഷ്ടമുള്ള വ്യക്തി മുത്തച്ഛനായിരുന്ന പി.വി ഗോപാലൻ ആയിരുന്നെന്ന് കമല പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. ചെന്നൈയിലെ ബസന്ത് നഗർ ബീച്ചിൽ മുത്തച്ഛനോടൊപ്പം ചെലവഴിച്ച സമയങ്ങളും കമല ഓർത്തെടുക്കാറുണ്ട്.
തന്റെ രാഷ്ട്രീയ ബോധം വളർത്തിയെടുക്കുന്നതിൽ അമ്മയായ ശ്യാമള ഗോപാലൻ വഹിച്ച പങ്കിനെക്കുറിച്ച് കമല ഹാരിസ് പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. ഒരു പ്രചോദനം എന്നതിനേക്കാൾ ഉപരി അമ്മയായിരുന്നു തന്റെ ‘സൂപ്പർ ഹീറോ’ എന്നാണ് അവർ പറഞ്ഞിട്ടുള്ളത്. ഏതായാലും കമല ഹാരിസിന്റെ സ്ഥാനാർഥിത്വം പ്രഖ്യാപിക്കപ്പെട്ടപ്പോൾ ഇന്ത്യക്കാർ ഏറ്റവുമധികം തിരഞ്ഞത് അവരുടെ വിജയങ്ങളെക്കുറിച്ചോ നേട്ടങ്ങളെക്കുറിച്ചോ ഒന്നുമല്ല, അവരുടെ മതത്തെക്കുറിച്ചായിരുന്നു. എന്താണ് കമല ഹാരിസിന്റെ മതം ? കമല ഹാരിസ് ഹിന്ദുവാണോ ? ഇതൊക്കെ ആയിരുന്നു നെറ്റിസൺസിന് അറിയേണ്ടിയിരുന്നത്.
ഇതുകൊണ്ടും കഴിഞ്ഞില്ല, കമല ഹാരിസിന്റെ പേര് സ്ഥാനാർഥിയായി ഉയർന്ന് കേട്ട് നിമിഷങ്ങൾക്കുള്ളിൽ വെറുപ്പിന്റെ സന്ദേശങ്ങളും വന്നുതുടങ്ങി. എന്തുകൊണ്ട്, കമല ഹാരിസിന് വോട്ട് ചെയ്യരുതെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള സന്ദേശങ്ങളാണ് പ്രചരിക്കുന്നത്. അതിൽ തന്നെ കുത്തിനിറച്ചിരിക്കുന്നത് വ്യാജവാർത്തകളും.