വാഷിങ്ടൻ: യുഎസ് ചരിത്രത്തില്‍ ആദ്യമായി കറുത്ത വംശജ സുപ്രീം കോടതി ജഡ്ജിയായി നിയമിതയായി. ഫൈഡറല്‍ അപ്പലറ്റ് ജഡ്ജിയായ കതന്‍ജി ബ്രൗണ്‍ ജാക്‌സനെ (51) സുപ്രീം കോടതി ജഡ്ജിയായി നിയമിച്ചത് യുഎസ് സെനറ്റ് അംഗീകരിച്ചതോടെയാണ് യുഎസിൽ ചരിത്രം വഴിമാറിയത്. റിപ്പബ്ലിക്കന്‍ അംഗങ്ങളുടെ എതിര്‍പ്പിനെ 53-47 എന്ന വോട്ടിങ്ങിലൂടെ കതന്‍ജി മറികടന്നു. മൂന്ന് റിപ്പബ്ലിക്കന്‍ അംഗങ്ങളും ചരിത്രം തിരുത്തിക്കുറിച്ച ഈ തീരുമാനത്തിന് അനുകൂലമായി വോട്ടു ചെയ്തു.
യുഎസ് സുപ്രീം കോടതിയുടെ വൈവിധ്യം കൂടുതല്‍ വിപുലമാക്കുമെന്ന് തിരഞ്ഞടുപ്പ് പ്രചാരണ സമയത്ത് പ്രസിഡന്റ് ജോ ബൈഡന്‍ വാഗ്ദാനം ചെയ്തിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ഫെബ്രുവരിയില്‍ കതന്‍ജിയെ സുപ്രീം കോടതിയിലേക്ക് ഉയര്‍ത്താനുള്ള തീരുമാനം അദ്ദേഹം അറിയിക്കുകയും ചെയ്തു. സ്റ്റീഫന്‍ ബ്രെയര്‍ (83) വിരമിക്കുകയാണെന്ന് അറിയിച്ച ഒഴിവിലാണ് കതന്‍ജി നിയമിതയാകുന്നത്. ബ്രെയറുടെ കീഴില്‍ ക്ലാര്‍ക്കായി സുപ്രീം കോടതിയില്‍ കതന്‍ജി മുൻപ് സേവനമനുഷ്ഠിച്ചിട്ടുമുണ്ട്.
‘നമ്മുടെ രാജ്യത്തെ സംബന്ധിച്ചിടത്തോളം ചരിത്ര പ്രാധാന്യമുള്ള നിമിഷമാണിത്. അമേരിക്കയുടെ വൈവിധ്യം നമ്മുടെ പരമോന്നത കോടതിയില്‍ പ്രതിഫലിക്കുന്ന ഒരു നടപടിയാണിത്. കതന്‍ജി ഒരു മികച്ച ജഡ്ജിയായിരിക്കും’– സെനറ്റ് കതന്‍ജിയുടെ നിയമനം അംഗീകരിക്കുന്നത് അവരോടൊപ്പം വൈറ്റ് ഹൗസിലിരുന്ന് വീക്ഷിച്ച ശേഷം ബൈഡന്‍ പറഞ്ഞു. ഇന്ത്യൻ വംശജയായ ആദ്യ വൈസ് പ്രസിഡന്റ് കമലാ ഹാരിസാണ് ഈ ചരിത്ര നിമിഷത്തിന് സെനറ്റില്‍ നേതൃത്വം നല്‍കിയത്.
1789-ല്‍ സ്ഥാപിതമായ യുഎസ് സുപ്രീം കോടതിയില്‍ ഇതുവരെ 115 പേരാണ് ജഡ്ജിമാരായിട്ടുള്ളത്. ഇതില്‍ മൂന്നു പേര്‍ മാത്രമാണ് വെള്ളക്കാരല്ലാത്തവരായി ഉള്ളത്. 1991ല്‍ നിയമിതനായ ക്ലാരന്‍സ് തോമസ്, 1991ല്‍ വിരമിക്കുകയും 1993ല്‍ അന്തരിക്കുകയും ചെയ്ത തര്‍ഗുഡ് മാര്‍ഷല്‍ എന്നീ കറുത്ത വര്‍ഗക്കാരായ പുരുഷന്മാരും ഹിസ്പാനിക്കായ സോണിയാ സോട്ടോമേയറുമാണ് ഈ മൂന്നു പേര്‍. യുഎസ് സുപ്രീം കോടതിയുടെ ചരിത്രത്തിലെ ആറാമത്തെ വനിതാ ജഡ്ജിയുമാണ് കതന്‍ജി. നാലു സ്ത്രീകള്‍ നിലവില്‍ യുഎസ് സുപ്രീം കോടതിയില്‍ സേവനമനുഷ്ഠിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്.
അതേസമയം, കതന്‍ജിയുടെ നിയമനത്തെ സെനറ്റിലെ മുതിര്‍ന്ന റിപ്പബ്ലിക്കന്‍ അംഗം മിച്ച് മക്കോണല്‍ എതിർത്തു. ‘തീവ്ര ഇടതു ചിന്താഗതിക്കാരിയാണ്’ അവരെന്നാണ് റിപ്പബ്ലിക്കന്‍ അംഗത്തിന്റെ വിമര്‍ശനം. വിധിന്യായങ്ങളില്‍ വ്യക്തിപരമായ കാഴ്ചപ്പാടുകള്‍ കൊണ്ടുവരുന്നു, കുറ്റക്കാരെന്നു കണ്ടെത്തുന്നവര്‍ക്ക് പോലും കുറഞ്ഞ ശിക്ഷ നല്‍കുന്നു തുടങ്ങിയവയാണ് അദ്ദേഹം പറയുന്ന എതിര്‍പ്പിനുള്ള കാരണങ്ങള്‍. കതന്‍ജിയുടെ നിയമനത്തെ മുന്‍ യുഎസ് പ്രസിഡന്റ് ബറാക് ഒബാമ അഭിനന്ദിച്ചു.