വാഷിങ്ടണ്‍: 26/11 മുംബൈ ആക്രമണത്തിന് പന്ത്രണ്ടു വർഷത്തിനുശേഷം ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ സാജിദ് മിറിനെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 5 മില്യൺ യുഎസ് ഡോളർ (37 കോടിയോളം രൂപ) വരെ പാരിതോഷികം പ്രഖ്യാപിച്ച് അമേരിക്ക.
“മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനായ ലഷ്‌കര്‍ ഇ തായിബ ഭീകരവാദി സാജിദ് മിര്‍. ഏതെങ്കിലും രാജ്യത്ത് അറസ്റ്റിലാകുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്യുന്നതിനായുള്ള വിവരങ്ങള്‍ക്ക് അഞ്ച് മില്യൺ യുഎസ് ഡോളര്‍ വാഗ്ദാനം ചെയ്യുന്നു”,എന്ന് യുഎസ് റിവാർഡ്സ് ഫോർ ജസ്റ്റിസ് പ്രോഗ്രാം പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു.
2008 നവംബർ 26 ൽ പാകിസ്ഥാൻ ആസ്ഥാനമായുള്ള തീവ്രവാദ സംഘടനയായ എൽഇടി പരിശീലനം നേടിയ 10 തീവ്രവാദികൾ മുംബൈയിൽ മുംബൈയിലെ താജ്മഹല്‍ ഹോട്ടല്‍, ഒബ്റോയി ഹോട്ടല്‍, ലിയോപോള്‍ഡ് കഫെ, നരിമാന് ഹൗസ്, ഛത്രപതി ശിവജി ടെര്‍മിനസ് എന്നിവിടങ്ങളിൽ ആക്രമണം നടത്തി. ആക്രമണത്തിൽ 166 പേര് കൊല്ലപ്പെടുകയും മുന്നൂറോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
2011ല്‍ യുഎസിലെ രണ്ട് ജില്ലാ കോടതികളില്‍ മിറിനെതിരെ കേസെടുത്തിരുന്നു. 2011 ഏപ്രില്‍ 22ന് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. 2019 ല്‍ എഫ്ബിഐയുടെ കൊടുംതീവ്രവാദികളുടെ പട്ടികയില്‍ മിറിനെ ഉള്‍പ്പെടുത്തിയെന്നും പ്രസ്താവനയില്‍ പറയുന്നു.