സണ്‍റൈസ് (ഫ്‌ളോറിഡ): കുട്ടികള്‍ക്കെതിരേയുള്ള ക്രൂരതകളെക്കുറിച്ച് അന്വേഷിക്കുന്നതിന് സെര്‍ച്ച് വാറന്റുമായി എത്തിയ അഞ്ച് എഫ്ബിഐ ഉദ്യോഗസ്ഥര്‍ക്കുനേരേ നടത്തിയ വെടിവയ്പില്‍ രണ്ടു പേര്‍ കൊല്ലപ്പെടുകയും, മൂന്നു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. എഫ്ബിഐ ഡയറക്ടര്‍ ക്രിസ്റ്റഫര്‍ റെ ആണ് വെടിവയ്പിനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ പുറത്തുവിട്ടത്.
ഫെബ്രുവരി രണ്ടിനു ചൊവ്വാഴ്ച സണ്‍റൈസ് വാട്ടര്‍ ടെറെയ്ഡ് അപ്പാര്‍ട്ട്‌മെന്റ് കോംപ്ലക്‌സില്‍ രാവിലെ ആറിനായിരുന്നു സംഭവം. പോലീസ് എത്തിയതോടെ വീടിനകത്ത് പ്രതിരോധം തീര്‍ത്ത് പ്രതി ഏജന്റുമാര്‍ക്കെതിരേ വെടിയുതിര്‍ക്കുകയായിരുന്നു. മണിക്കൂറുകളോളം നീണ്ടുനിന്ന പ്രതിരോധത്തിനൊടുവില്‍ പ്രതിയും വെടിയേറ്റ് മരിച്ചു. ഇയാളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ലെങ്കിലും അമ്പത്തഞ്ച് വയസുള്ള ഡേവിഡ് ഹമ്പറാണ് വെടിയുതിര്‍ത്തതെന്ന് പോലീസ് പറഞ്ഞു.
സ്‌പെഷല്‍ ഏജന്റുമാരായ ഡാനിയേല്‍ ആല്‍ഫിന്‍ (36), ലോറ (43) എന്നിവരാണ് മരിച്ച ഓഫീസര്‍മാര്‍. ന്യൂയോര്‍ക്കില്‍ നിന്നുള്ള ആല്‍ഫിന്‍ എഫ്ബിഐ ആല്‍ബനി ഓഫീസില്‍ 2009-ലാണ് ജോലിയില്‍ പ്രവേശിച്ചത്. 2017-ല്‍ മയാമിയില്‍ ജോയിന്‍ ചെയ്തു.
2005 മുതല്‍ മയാമി എഫ്ബിഐയില്‍ ഓഫീസില്‍ പ്രവര്‍ത്തിച്ചുവരുകയായിരുന്നു മൂന്നു കുട്ടികളുടെ മാതാവായ ലോറ. കുട്ടികള്‍ക്കെതിരേയുള്ള കേസുകള്‍ തെളിയിക്കുന്നതില്‍ ഇരുവരും സമര്‍ഥരായിരുന്നുവെന്ന്
സഹപ്രവര്‍ത്തകര്‍ പറഞ്ഞു. പത്തുവര്‍ഷത്തിനുശേഷമാണ് ജോലിക്കിടയില്‍ ഇങ്ങനെ രണ്ടു ഏജന്റുമാരെ നഷ്ടപ്പെടുന്നതെന്ന് എഫ്ബിഐ ഏജന്റ് അസ്സോസിയേഷന്‍ പ്രസിഡന്റ് ബ്രയാന്‍ ഒ ഹെയര്‍ പറഞ്ഞു.
ഡ്യൂട്ടിക്കിടയില്‍ ജീവന്‍ ത്യജിക്കേണ്ടി വന്ന ഓഫിസര്‍മാരുടെ കുടുംബാംഗങ്ങള്‍ക്കും പരുക്കേറ്റവര്‍ക്കും എത്രയും വേഗം ആശ്വാസം ലഭിക്കട്ടെ എന്നു പ്രസിഡന്റ് ബൈഡന്‍ സന്ദേശത്തില്‍ അറിയിച്ചു.
By പി.പി. ചെറിയാന്‍