കുവൈറ്റ്: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഞായറാഴ്ച മുതല്‍ രണ്ടാഴ്ച കുവൈറ്റിലേക്ക് വിദേശികൾക്ക് പ്രവേശന വിലക്കേര്‍പ്പെടുത്താന്‍ മന്ത്രിസഭാ തീരുമാനം. ഭരണകൂടത്തിന്റെ ഔദ്യോഗിക വക്താവ് താരീഖ് ല്‍ മിസ്‌റം ആണ് ഓണ്‍ലൈനായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്. കൊവിഡ് വ്യാപനം തടയുന്നതിനായാണ് കൂടുതല്‍ നിയന്ത്രണങ്ങളെന്നും വക്താവ് അറിയിച്ചു.
പ്രവേശന വിളക്കിനു പുറമെ രാത്രി 8 മുതൽ പുലർച്ചെ 5 വരെ മാളുകളിൽ ഉൾപ്പെടെ വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കരുതെന്നും മന്ത്രിസഭ ഉത്തരവിട്ടു. ഫര്‍മസികള്‍, റസ്റ്ററന്റുകള്‍, മറ്റ് ഭക്ഷണ ശാലകള്‍, കാറ്ററിംഗ് സ്ഥാപനങ്ങള്‍ തുടങ്ങിയവയെ ഒഴിവാക്കിയിട്ടുണ്ട്. അവയ്ക്ക് സാധാരണ പോലെ പ്രവര്‍ത്തിക്കാം. അതേസമയം ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുവദിക്കില്ല. പകരം പാര്‍സല്‍, ഡെലിവറി സേവനങ്ങള്‍ മാത്രമാണ് അനുവദിക്കുക.
ഞായറാഴ്ച മുതല്‍ ഹെല്‍ത്ത് ക്ലബ്ബുകളും സലൂണുകളും ജിംനേഷ്യങ്ങളും ഒരു മാസത്തേക്ക് പൂര്‍ണ്ണമായും അടച്ചുപൂട്ടാനും മന്ത്രിസഭാ യോഗം തീരുമാനിച്ചിട്ടുണ്ട്. യാത്രാ വിലക്ക് വന്ദേഭാരത് വിമാന സർവീസുകളെ ബാധിക്കില്ലെന്നും വന്ദേഭാരത് വിമാനത്തിൽ ആരോഗ്യ, വിദ്യാഭ്യാസ മന്ത്രാലയം ജീവനക്കാർക്കും ഗാർഹിക തൊഴിലാളികൾക്കും കുവൈറ്റിലെത്താമെന്നും അധികൃതർ അറിയിച്ചു.