വാഷിങ്ടൺ: ഇറാനെതിരെ വീണ്ടും ഭീഷണിയുമായി യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ്. അമേരിക്കയെ ആക്രമിച്ചാൽ ഇറാന്റെ അധീനതയിലുള്ള 52 സ്ഥലങ്ങൾ ആക്രമിക്കുമെന്ന് ട്രംപ് ട്വിറ്ററിൽ വ്യക്തമാക്കി. മേഖലയിലെ സംഘർഷത്തിന് അയവുണ്ടാവില്ലെന്ന സൂചനയാണ് ട്രംപ് നൽകുന്നത്.
ഇറാെൻറ 52 സ്ഥലങ്ങൾ അമേരിക്ക ലക്ഷ്യമിട്ടിട്ടുണ്ട്. അതിൽ പലതും ഇറാനും ഇറാനിയൻ സംസ്കാരത്തെയും സംബന്ധിച്ചടുത്തോളം പ്രാധാന്യമർഹിക്കുന്നതാണ്. അമേരിക്കയെയോ അമേരിക്കയുടെ സ്വത്തുക്കളെയോ ഇറാൻ ആക്രമിച്ചാൽ ശക്തമായ തിരിച്ചടി നൽകുമെന്ന് ട്രംപ് ട്വിറ്ററിലൂടെ അറിയിച്ചു.അതേ സമയം, മിലിറ്ററി കേന്ദ്രങ്ങൾക്ക് പകരം ഇറാൻ സാംസ്കാരിക സ്ഥലങ്ങൾ ആക്രമിക്കുമെന്ന ട്രംപിെൻറ പ്രസ്താവന അന്താരാഷ്്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന വിമർശനമുയർന്നിട്ടുണ്ട്.
ഉന്നത ഇറാൻ സൈനിക മേധാവി ഖാസിം സുലൈമാനിയെ അമേരിക്ക വധിച്ചതോടെ പശ്ചിമേഷ്യയിൽ യുദ്ധസമാന സാഹചര്യം ഉടലെടുത്തുവെന്ന ആശങ്കക്കു പിന്നാലെ, ഇറാഖ് തലസ്ഥാനമായ ബഗ്ദാദിൽ അമേരിക്കൻ എംബസിക്കു നേരെ ശനിയാഴ്ച രാത്രി ആക്രമണം നടന്നു. ഒപ്പം, സലാഹുദ്ദീൻ പ്രവിശ്യയിലെ യു.എസ് സേനാ താവളത്തിനുനേരെ റോക്കറ്റ് ആക്രമണമുണ്ടായതായും വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്തു. ആളപായമില്ല എന്നാണ് പ്രാഥമിക റിപ്പോർട്ട്. യു.എസ് എംബസി അടക്കമുള്ളവ സ്ഥിതിചെയ്യുന്ന ‘ഗ്രീൻ സോണി’ൽ രണ്ട് മോർട്ടാറുകൾ പതിച്ചുവെന്നും സേനാതാവളത്തിൽ രണ്ട് റോക്കറ്റ് പതിച്ചുവെന്നും എ.എഫ്.പി റിപ്പോർട്ട് ചെയ്തു. നയതന്ത്ര വിദഗ്ധരും സേനാംഗങ്ങളുമുള്ള ‘ഗ്രീൻ സോണിൽ’നിന്ന് അപായ സൈറൺ മുഴങ്ങി. സലാഹുദ്ദീൻ പ്രവിശ്യയിലെ അൽബലദ് താവളത്തിൽ രണ്ട് കത്യൂഷ റോക്കറ്റുകളാണ് പതിച്ചതത്രെ.
‘‘ജാദ്രിയ, സെലിബ്രേഷൻ സ്ക്വയർ, ബലദ് വ്യോമതാവളം എന്നിവിടങ്ങളിൽ നിരവധി റോക്കറ്റുകൾ പതിച്ചു. ആളപായമില്ല എന്നാണ് പ്രാഥമിക വിലയിരുത്തൽ. കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നതേയുള്ളൂ’’ -ഇറാഖ് സൈനികവൃത്തങ്ങൾ അറിയിച്ചതായി ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നേരത്തേ, ബഗ്ദാദിൽ ഇറാെൻറ പിന്തുണയുള്ള സായുധസേനക്കെതിരെ അമേരിക്കൻ വ്യോമാക്രമണവുമുണ്ടായി. സേനയുടെ ആറുപേർ കൊല്ലപ്പെട്ടു. നാലുപേർക്ക് പരിക്കേറ്റു. ഖാസിം സുലൈമാനി കൊല്ലപ്പെട്ട് 24 മണിക്കൂറിനുള്ളിലാണ് അമേരിക്കയുടെ രണ്ടാമത്തെ ആക്രമണം. വടക്കൻ ബഗ്ദാദിലെ ടാജി റോഡിൽ ശനിയാഴ്ച പുലർച്ച 1.15ഓടെയായിരുന്നു ആക്രമണമുണ്ടായതെന്ന് ഇറാഖ് സ്ഥിരീകരിച്ചു. ആക്രമണത്തിൽ രണ്ട് കാറുകൾ തകർന്നു. സായുധസേനയിലെ മുതിർന്ന കമാൻഡറെ ലക്ഷ്യമിട്ടാണ് വ്യോമാക്രമണം എന്നാണ് റിപ്പോർട്ട്. എന്നാൽ, ഇക്കാര്യത്തിലുള്ള പങ്ക് ഇറാഖ് സേനയും പിന്നീട് അമേരിക്കൻ സഖ്യസേനയും നിഷേധിച്ചു.
‘െറവലൂഷനറി ഗാര്ഡ്സി’ലെ പ്രത്യേകവിഭാഗമായ ‘ഖുദ്സ്’ മേധാവിയായ ഖാസിം സുലൈമാനിയെ ബഗ്ദാദിൽ വെച്ച് വെള്ളിയാഴ്ച പുലർച്ചയാണ് അമേരിക്കൻ സേന വ്യോമാക്രമണത്തിൽ വധിച്ചത്. ഖാസിം സുലൈമാനിയുടെ സംസ്കാരച്ചടങ്ങിൽ പങ്കെടുത്തവരെല്ലാം തിരിച്ചടി ഉറപ്പെന്ന വികാരമാണ് പങ്കുവെച്ചത്. ഇറാൻ സേനയുടെ ചിറകറ്റിട്ടില്ലെന്ന് തെളിയിക്കുന്നതാകും പ്രത്യാക്രമണമെന്നാണ് നേതാക്കളുടെ അവകാശവാദം. അതേ നാണയത്തിൽ തിരിച്ചടിക്കുമെന്നാണ് റിയർ അഡ്മിറൽ അലി ഫദാവി ഔദ്യോഗിക ടെലിവിഷനിലൂടെ പ്രഖ്യാപിച്ചത്. ഇറാഖിലെ പ്രമുഖ ശിയ നേതാവ് മുഖ്തദ അൽസദ്ർ യു.എസ് നടപടിക്കെതിരെ തിരിച്ചടിക്കുമെന്ന് പ്രഖ്യാപിച്ചു.
മൂന്നുദിവസത്തെ ഔദ്യോഗിക ദുഃഖാചരണത്തിനുശേഷം ഇറാെൻറ തിരിച്ചടി ഉണ്ടാകുമെന്ന അഭ്യൂഹത്തിനിടെ, 3500 സൈനികരെ കൂടി മേഖലയിൽ വിന്യസിക്കാൻ അമേരിക്ക തീരുമാനിച്ചു. ഇറാഖ്, കുവൈത്ത് അടക്കമുള്ള സമീപമേഖലയിലാണ് ഇവരെ വിന്യസിക്കുക.