മുംബൈ: ജിയോ പ്ലാറ്റ്‌ഫോമിലേക്ക് ലഭിച്ച നിക്ഷേപങ്ങളും അവകാശ ഓഹരി വിൽപനയും കമ്പനിയെ അറ്റ കടരഹിതമാക്കിമാറ്റിയെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. “2021 മാർച്ച് 31ഓടെ നിശ്ചയിച്ച ലക്ഷ്യം അതിനും വളരെ മുമ്പുതന്നെ നിറവേറ്റി. റിലയൻസ് കടരഹിത കമ്പനിയാക്കി ഓഹരി ഉടമകളോടുള്ള വാഗ്ദാനം നിറവേറ്റി എന്ന് പ്രഖ്യാപിക്കുന്നതിൽ ഞാൻ അതീവ സന്തുഷ്ടനാണ്,” അംബാനി പറഞ്ഞു.
“ഞങ്ങളുടെ ഓഹരിയുടമകളുടെയും മറ്റെല്ലാ പങ്കാളികളുടെയും പ്രതീക്ഷകളെ മറികടന്നാണ് റിലയൻസ് അതിവേഗം ലക്ഷ്യം നേടിയത്. അതിനാൽ, കടബാധ്യതയില്ലാത്ത കമ്പനിയായി മാറിയതിന്റെ അഭിമാനകരമായ അവസരത്തിൽ, റിലയൻസ് അതിന്റെ സുവർണ്ണ ദശകത്തിൽ കൂടുതൽ അഭിലഷണീയമായ വളർച്ചാ ലക്ഷ്യങ്ങൾ സ്ഥാപിക്കുമെന്നും അവ കൈവരിക്കുമെന്നും ഞങ്ങളുടെ സ്ഥാപകനായ ധീരുഭായ് അംബാനിയുടെ കാഴ്ചപ്പാടിന്റെ പൂർത്തീകരണത്തിനായി ഞാൻ അവർക്ക് ഉറപ്പ് നൽകുന്നു.
ഇന്ത്യയുടെ അഭിവൃദ്ധിക്കും സമഗ്രവികസനത്തിനുമുള്ള ഞങ്ങളുടെ സംഭാവന ഇനിയും വർദ്ധിപ്പിക്കും ”അംബാനി പറഞ്ഞു. ജിയോയിലെ നിക്ഷേപകരിൽ നിന്ന് സ്വരൂപിച്ച 115,693.95 കോടി രൂപ ഉൾപ്പടെ 58 ദിവസത്തിനുള്ളിൽ 168,818 കോടി രൂപയും അവകാശ ഓഹരി വിൽപനയിൽ നിന്ന് 53,124.20 കോടി രൂപയും റിലൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് സമാഹരിച്ചു. പെട്രോ-റീട്ടെയിൽ ഓഹരി വിൽപ്പനയ്‌ക്കൊപ്പം മൊത്തം ഫണ്ട് ശേഖരണം 1.75 ലക്ഷം കോടിയിലധികമാണെന്ന് കമ്പനി പ്രസ്താവനയിൽ പറഞ്ഞു.
ലോകത്തെവിടെയുമുള്ള ഒരു കമ്പനി തടസ്സമില്ലാത്ത ഏറ്റവും വലിയ ധനസമാഹരണത്തിലൂടെ ജിയോയിലെ 24.7 ശതമാനം ഓഹരി കൈമാറിയതിലൂടെ 115,693.95 കോടി രൂപയാണ് ആർഐഎൽ സ്വരൂപിച്ചത്. ഏപ്രിൽ 22 ന് ഫേസ്ബുക്ക് 9.99 ശതമാനം ഓഹരിക്ക് 43,574 കോടി രൂപയുടെ തന്ത്രപരമായ നിക്ഷേപത്തിലൂടെയായിരുന്നു തുടക്.ം പിന്നീട് തുടർച്ചയായി പത്തു കരാറുകൾ ഒൻപത് ആഴ്ചകൾക്കുള്ളിൽ ഒന്നിനുപുറകെ ഒന്നായി വന്നു.നിലവിലെ ഓഹരി ഉടമകൾക്ക് നൽകിയ അവകാശ ഓഹരി വിൽപന ചരിത്രത്തിലെ ഏറ്റവും വലുതായിരുന്നു. കഴിഞ്ഞ പത്ത് വർഷത്തിനിടെ ഒരു സാമ്പത്തികേതര സ്ഥാപനം നടത്തുന്ന ഏറ്റവും വലിയ ഓഹരി വിൽപനയാണിതെന്നും ആർഐഎൽ പറഞ്ഞു.