കോഴിക്കോട്: ഇത്തവണ നടന്ന തദ്ദേശീയ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് വന്‍ മുന്നേറ്റം നടത്തിയതായി എല്ലാവരും പറഞ്ഞു. എന്നാല്‍ വാസ്തവത്തില്‍ കനത്ത മുന്നേറ്റം നടത്തിയത് ബി.ജെ.പിയും ദേശീയ ജനാധിപത്യ സഖ്യവും മാത്രമാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് കെ. സുരേന്ദ്രന്‍. മുഴുവന്‍ കേരളത്തിലെ വോട്ടുചെയ്യപ്പെട്ടതും റിസള്‍ട്ടും പരിശോധിച്ചാല്‍ മിക്കയിടങ്ങളിലും ബി.ജെ.പി രണ്ടാമത്തെ സ്ഥാനാര്‍ത്ഥിയായിരിക്കും. കൂടാതെ ലഭിച്ച വോട്ടുകളുടെ ശരാശരി നോക്കുകയാണെങ്കില്‍ സംസ്ഥാനത്ത് 35.75 ലക്ഷത്തിലധികം വോട്ടുകള്‍ നേടാനായെന്നും സുരേന്ദ്രന്‍ കോഴിക്കോട് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ അഭിമാനത്തോടെ അവകാശപ്പെട്ടു.
പാലക്കാട്, പന്തളം എന്നിവടങ്ങളിലെ വന്‍ ഭൂരിപക്ഷത്തോടെയുള്ള വിജയവും വര്‍ക്കലയിലും കൊടുങ്ങല്ലൂരിലും ഒരു സീറ്റിന് ഭരണം നഷ്ടപ്പെട്ടതും ബി.ജെ.പിയുടെ കേരളത്തിലെ വളര്‍ച്ചയുടെ മുന്നേറ്റമായി പരിഗണിക്കാവുന്നതാണ്. മലപ്പുറം ജില്ലയൊഴികെ കേരളത്തിലെ എല്ലാ നഗരഭകളിലും ബി.ജെ.പിക്ക് പ്രതിനിധകളുണ്ട്. മുന്‍ വര്‍ഷത്തേക്കാള്‍ 300 ലധികം പഞ്ചായത്തുകളില്‍ ആധിപത്യം സ്ഥാപിക്കാനായതും ബി.ജെ.പിയുടെ വലിയ നേട്ടമായി കെ. സുരേന്ദ്രന്‍ വ്യക്തമാക്കി.
ബി.ജെ.പിയെ തര്‍ക്കാന്‍ എല്‍.ഡി,എഫുമായി ഒത്തു ചേര്‍ന്ന് ചുക്കാന്‍ പിടിച്ച് പദ്ധതികള്‍ ആസൂത്രണം ചെയ്തത് യു.ഡി.എഫാണ്. എന്നാല്‍ ഫലത്തില്‍ അത് അവര്‍ക്ക് തന്നെ ദോഷം ചെയ്യുകയും ഇതിനിടയില്‍ കളിച്ച എല്‍.ഡി.എഫ് വന്‍ നേട്ടമുണ്ടാക്കുകയും ചെയ്തുവെന്ന് അദ്ദേഹം പ്രസ്താവിച്ചു. യാദവകുലം മുടിയുമെന്നതുപോലെ ബി.ജെ.പി തകരുമെന്ന രമേശ് ചെന്നിത്തലയുടെ പരാമര്‍ശം അക്ഷരാര്‍ത്ഥത്തില്‍ ഏറ്റത് യു.ഡി.എഫിന് തന്നെയാണ്.