കൊച്ചി: സ്വർണക്കടത്ത് കേസിൽ സത്യം വെളിപ്പെടുത്താനൊരുങ്ങി സന്ദീപ് നായർ. സി.ആർ.പി.സി. 164 അനുസരിച്ച് കുറ്റസമ്മതം നടത്താമെന്നാണ് സന്ദീപ് എൻ.ഐ.എ.കോടതിയിൽ വെളിപ്പെടുത്തിയത്. റിമാൻ്റ് കാലാവധി നീട്ടുന്നതിനായി വീഡിയോ കോൺഫറൻസ് വഴി ഹാജരാക്കിപ്പോഴായിരുന്നു പ്രതി ഈ ആവശ്യം ഉന്നയിച്ചത്.
സ്വർണക്കടത്ത് കേസിൽ കുറ്റസമ്മതം നടത്തുന്നതു കൊണ്ട് മാപ്പുസാക്ഷിയാക്കുമെന്നോ കേസിൽ നിന്ന് വിടുതൽ ചെയ്യുമെന്നോ പ്രതീക്ഷിക്കരുതെന്ന് കോടതി സന്ദീപിനെ അറിയിച്ചു. ഇത് സമ്മതമാണെന്ന് അറിയിച്ചതോടെ രഹസ്യമൊഴി രേഖപ്പെടുത്താൻ കോടതി അനുവാദം നൽകി. താൻ പറയുന്ന കാര്യങ്ങൾ തനിക്കെതിരെയുള്ള തെളിവായി വരുമെന്ന് ബോധ്യമുണ്ടെന്നും സന്ദീപ് അപേക്ഷയിൽ പറയുന്നുണ്ട്. കുറ്റസമ്മത മൊഴി രേഖപ്പെടുത്താൻ മജിസ്ട്രേട്ട് കോടതിയിൽ അപേക്ഷ നൽകാമെന്ന് എൻ.ഐ.എ.സന്ദീപ് നായർ എൻ.ഐ.എ കേസിൽ നാലാം പ്രതിയാണ്.
രഹസ്യമൊഴിയിൽ സ്വർണ്ണക്കടത്ത് സംബന്ധിച്ച വിവരങ്ങൾ വെളിപ്പെടുത്തിയാൽ മാപ്പുസാക്ഷി ആകാൻ സാധ്യതയുണ്ടെന്നാണ് സന്ദീപിൻ്റെ പ്രതീക്ഷ. പക്ഷേ ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത് കോടതിയും അന്വേഷണ ഏജൻസിയുമാണ്. പ്രതി രഹസ്യമൊഴി നൽകിയാലും, പറഞ്ഞ കാര്യങ്ങളിൽ തെളിവുണ്ടോയെന്ന് പരിശോധിച്ച് മാത്രമേ കോടതിയും അന്വേഷണ ഏജൻസികളും ഇത് വിശ്വാസത്തിലെടുക്കൂ.
തിരുവനന്തപുരത്തെ കാർബൺ ഡോക്ടർ എന്ന സ്ഥാപനത്തിൻ്റെ ഉടമയാണ് സന്ദീപ് നായർ. ഇതിന് മുമ്പും ഇയാൾ സ്വർണക്കടത്ത് നടത്തിയിട്ടുണ്ട്. നയതന്ത്ര ബാഗേജിൽ സ്വർണ്ണം കടത്താം എന്ന ആശയം അവതരിപ്പിച്ചത് സന്ദീപാണ്. സുഹൃത്തുക്കളായ സ്വപ്ന സുരേഷിൻ്റെയും സരിത്തിൻ്റെയും സഹായത്തോടെ നയതന്ത്ര ബാഗേജിലെ സ്വർണ്ണക്കടത്ത് നടപ്പാക്കുകയായിരുന്നു. സ്വർണ്ണക്കടത്ത് ഗൂഢാലോചനയിലെ പ്രധാന കണ്ണിയാണ് സന്ദീപ്. അതിനാൽ അന്വേഷണ ഏജൻസികളും ഇയാളുടെ വെളിപ്പെടുത്തലിനെ ആകാംഷയോടെയാണ് കാണുന്നത്.