gnn24x7

‘ജയന്‍’ എന്ന ഇതിഹാസ നടന്‍ നമ്മെ വിട്ടുപിരിഞ്ഞ് നാല്‍പത് വര്‍ഷങ്ങള്‍ : ‘നിലയ്ക്കാതെ ആ സ്പന്ദനം’

0
4281
gnn24x7

(മലയാളത്തിന്റെ അനശ്വര നടനായിരുന്നു ജയന്‍. യുവത്വത്തിന്റെ പ്രതീകമായി, അക്കാലത്തെ ഏറ്റവും പ്രസരിപ്പുള്ള കരുത്തന്‍ കഥാപാത്രങ്ങള്‍ മാത്രം എടുത്ത് അവതരിപ്പിക്കുന്ന ജയന്‍ 1939 ജൂലൈ മാസം 25 ന് കൊല്ലം ജില്ലയിലെ തേവള്ളിയിലാണ് ജനിച്ചത്. മലയാളത്തില്‍ തന്റെതായ 120 സിനിമകള്‍ ജയന്‍ അഭിനയിച്ചു തീര്‍ത്തു. 1974 ല്‍ ‘ശാപമോക്ഷം’ എന്ന ചിത്രത്തിലൂടെ മലയാളികളുടെ ഹൃദയത്തിലേക്ക് ചേക്കേറിയ ജയന്‍ 1980 നവംബര്‍ 16 ന് ഒരു ഹെലികോപ്റ്റര്‍ അപകടത്തില്‍ മരണമടഞ്ഞു. അതൊരു കോളിളക്കമായിരുന്നു. മലയാളികള്‍ക്ക് ജയന്റെ മരണം വിശ്വസിക്കാനായില്ല. പൗരുഷത്തോടെ നെഞ്ചുവിരിച്ച് തെറ്റുകള്‍ക്ക് വേണ്ടി പോരാടുന്ന എക്കാലത്തേയും ആക്ഷന്‍ ഹിറോ ആയ ജയന്‍, മലയാളിയുടെ അഭിമാനമായ ജയന്‍ നമ്മെ വിട്ടുപിരിഞ്ഞിട്ട് ഇന്നേക്ക് 40 വര്‍ഷങ്ങള്‍ കഴിയുന്നു. മലയാള സിനിമയിലെ പഴയകാല നടനായിരുന്ന മഞ്ചേരി ചന്ദ്രന്റെ മകളും പത്രപ്രവര്‍ത്തകയുമായ റാണി ശരണ്‍ മലയാളത്തിലെ മഹാനടനെ ഓര്‍ക്കുന്നു. ഒപ്പം മണ്‍മറഞ്ഞ ചില ഓര്‍മ്മപ്പെടുത്തലും)

റാണി ശരണ്‍

1980 നവംബര്‍ 16. മലയാളി ഒരിക്കലും ആഗ്രഹിക്കാത്തതാണ് അന്ന് നടന്നത്. തിരശ്ശീലയില്‍ വീര്യമുള്ള പൗരുഷമായി നിറഞ്ഞ് സിനിമാ പ്രേമികളുടെ മനസ്സില്‍ വിഗ്രഹമായി മാറിയ ജയന്‍ എന്ന നടന്‍ മരണത്തിന് കീഴടങ്ങി. 17-ാം തീയതി അര്‍ദ്ധരാത്രിയോടടുത്ത് കൊല്ലം മുളങ്കാടകം ശ്മശാനത്തില്‍ ജയന്‍ കത്തിയമരുമ്പോള്‍ ലക്ഷക്കണക്കിന് ജനങ്ങള്‍ കണ്ണീരോടെ കാവല്‍ നിന്നു.

പലരും ആ ചിതാഭസ്മം വാരിയെടുത്ത് വീട്ടില്‍ കൊണ്ടു പോയി. ആ സമയം, ഇങ്ങ് മലപ്പുറം മഞ്ചേരിയിലെ ഒരു വീട്ടില്‍, ഇതൊന്നും അറിയാതെ ഒരു അഞ്ചു മാസക്കാരി, അമ്മയുടെ പാലിന്റെ രുചി നുണഞ്ഞ്, അമ്മച്ചൂടില്‍ നല്ല ഉറക്കത്തില്‍ ആയിരുന്നു. വിശക്കുമ്പോള്‍ അമ്മിഞ്ഞപ്പാലും പിന്നെ അമ്മമ്മ വായില്‍ വെച്ച് തരുന്ന രുചികളും, ഇതിലപ്പുറം ഒന്നും അവള്‍ക്ക് പ്രസക്തമായിരുന്നില്ല. അവള്‍ ഞാന്‍ ആയിരുന്നു.

അച്ഛന്റെ അപ്രതീക്ഷിത മരണത്തെ തുടര്‍ന്ന് പാതിവഴിയില്‍ നില്‍ക്കുന്ന ‘നയനം’ എന്ന കുഞ്ഞു സിനിമയുടെ നിര്‍മ്മാണ ചുമതല ഏറ്റെടുക്കേണ്ടി വന്ന സമയം. അന്ന് ചിത്രഭൂമിയില്‍ റിപ്പോര്‍ട്ടര്‍ ആയിരുന്ന അശ്വതി കൃഷ്ണ ആണ് ഫേസ്ബുക്കില്‍ ഒരു അക്കൗണ്ട് തുടങ്ങാന്‍ പ്രേരിപ്പിച്ചത്. അതിനോടകം കുറേ ജയന്‍ സിനിമകള്‍ കാണുകയും തലമുറ തലമുറയായി പെരുകുന്ന ജയന്‍ ആരാധകരില്‍ ഒരാളായി മാറുകയും ചെയ്തിരുന്നു ഞാന്‍. ഫേസ്ബുക്കിനെ കുറിച്ച് വലിയ ധാരണയൊന്നും ഇല്ലാതെ അവിടെ കിടന്ന് ‘അത്തോ പൊത്തോ’ പിച്ച വയ്ക്കുന്ന ഒരു ദിവസം ആണ് ആ ഫ്രണ്ട് റിക്വസ്റ്റ് വന്നത്. ‘Jayan Loves You All wants to be friend on Facebook’. അജയ്യനായ ജയന്‍ എനിക്ക് നേരെ സൗഹൃദക്കൈ നീട്ടുന്നു. അധികം ആലോചനകള്‍ ഒന്നും ഇല്ലാതെ മനസ്സിന്റെ വിളി കേട്ട് ആ സൗഹൃദം സ്വീകരിച്ചു. ആരായിരിക്കും ‘ജയന്‍’ ആയി മറഞ്ഞിരിയ്ക്കുന്നത് എന്ന് പലപ്പോഴും ചിന്തിച്ചെങ്കിലും അതറിയാന്‍ ശ്രമിക്കേണ്ട എന്ന് തന്നെ തീരുമാനിച്ചു.

ഒരു ദിവസം അത് സ്വയം വെളിപ്പെടും എന്നൊരു തോന്നല്‍. പിന്നീട് വന്ന നവംബര്‍ 16ന് അത് സംഭവിച്ചു. അദ്ദേഹത്തിന്റെ അനിയന്റെ മകന്‍ കണ്ണന്‍ നായര്‍ എനിക്ക് മെസ്സേജ് അയച്ചു. മഞ്ചേരി ചന്ദ്രന്റെ മകള്‍ ആണെന്ന് അറിഞ്ഞത് കൊണ്ടാണ് ആ റിക്വസ്റ്റ് ഇട്ടത് എന്ന് പറഞ്ഞപ്പോള്‍ സ്വാഭാവികമായും മനസ്സ് സന്തോഷിച്ചു. ജയന്‍ സാറിന്റെ പേരില്‍ ഇങ്ങനെ ഒന്ന്, അത് വളരെ നല്ലതാണെന്ന് പറഞ്ഞ് ഞാന്‍ നന്ദി പറഞ്ഞു. ‘വല്യച്ഛന്റെ സഹപ്രവര്‍ത്തകനും സുഹൃത്തുമായിരുന്ന ചന്ദ്രന്‍ അങ്കിളിന്റെ മകള്‍ക്ക് അദ്ദേഹത്തെ വല്യച്ഛന്‍ എന്ന് തന്നെ വിളിക്കാം’ എന്ന് മറുപടി തന്നു കണ്ണേട്ടന്‍. അങ്ങനെ അന്ന് മുതല്‍, ഞാന്‍ നേരില്‍ കണ്ടിട്ടില്ലാത്ത, അച്ഛനിലൂടെ കേട്ട് പരിചയം മാത്രം ഉള്ള അദ്ദേഹം എനിക്ക് വല്യച്ഛന്‍ ആയി.

2016 ജനുവരി 4. എറണാകുളം പ്രസ്സ് ക്ലബ്. ജയന്‍ സാംസ്‌കാരിക വേദി ജയനെക്കുറിച്ച് വന്ന ലേഖനങ്ങളില്‍ മികച്ചതിന് അവാര്‍ഡ് കൊടുക്കുന്നു. അത് പ്രഖ്യാപിക്കുന്നത് സംവിധായകന്‍ സിബി മലയില്‍ ആണ്. അതിന്റെ അവതരണം ഞാനും. വല്യച്ഛനെക്കുറിച്ച് പറഞ്ഞ്, എന്ത് മാനദണ്ഡം വെച്ച് അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുത്തു എന്ന് മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കലാണ് കടമ. ജ്യേഷ്ഠ തുല്യനായ ഭാനുവേട്ടനാണ് (ഭാനുപ്രകാശ്) അവാര്‍ഡ്. അദ്ദേഹത്തിന്റെ എഴുത്ത് രീതിയോട് എന്നും ആരാധനയാണ് എനിക്ക്. അത് കൊണ്ട് അത് പറയാന്‍ പ്രയാസമില്ല. പക്ഷേ വല്യച്ഛനെക്കുറിച്ചും അവാര്‍ഡിനെക്കുറിച്ചും സമഗ്രമായി ഇത് വരെ പറഞ്ഞതിനും അപ്പുറം എന്തെങ്കിലും പറയാന്‍ സാധിക്കണമല്ലോ. അവതരണത്തിന് ഞാന്‍ മതിയെന്ന് അവരോട് നിര്‍ദേശം വെച്ചത് ഭാനുവേട്ടന്‍ ആണ്. പിന്താങ്ങിയത് കണ്ണേട്ടനും. ആ വിശ്വാസവും വലിയ ഉത്തരവാദിത്തം ആണ്.

2016 ജനുവരി 4. എറണാകുളം പ്രസ്സ് ക്ലബ്. ജയന്‍ സാംസ്‌കാരിക വേദി ജയനെക്കുറിച്ച് വന്ന ലേഖനങ്ങളില്‍ മികച്ചതിന് അവാര്‍ഡ് കൊടുക്കുന്നു

ഉള്ളിലെ ആധി മുഖത്തെഴുതാതെ നിന്ന എന്റെ മുന്നിലേക്ക് ‘റാണിയേ…’ എന്ന സ്ഥിരം വിളിയുമായി കണ്ണേട്ടന്‍ വന്നു. എന്റെ വലത് കൈ പിടിച്ച് നിവര്‍ത്തി അതിലേക്കു ഒരു സാധനം വെച്ച് തന്നു ; വല്യച്ഛന്റെ അവസാന മിടിപ്പും ഏറ്റു വാങ്ങി ഇന്നും അക്ഷീണം മിടിയ്ക്കുന്ന വല്യച്ഛന് ഏറ്റവും പ്രിയപ്പെട്ട വല്യച്ഛന്റെ ആ വാച്ച്. ‘ഇത് കയ്യീ ഇരിയ്ക്കട്ടെ മോളേ, വല്യച്ഛന്റെ അനുഗ്രഹം ഉണ്ടാവും ‘ എന്ന് കണ്ണേട്ടന്‍ പറയുമ്പോള്‍ തന്നെ എന്തോ ഒരു അദൃശ്യ സ്പര്‍ശം ഞാന്‍ അറിഞ്ഞു .വല്യച്ഛന്റെയും അദ്ദേഹത്തിന്റെ ഒരു നൂറ് കഥാപാത്രങ്ങളുടെയും സ്പന്ദനം അറിഞ്ഞ ആ വാച്ച് എന്റെ കയ്യില്‍ ഇരുന്നു സ്പന്ദിക്കുന്നു. നിറഞ്ഞ കണ്ണുകള്‍ പൂട്ടി അത് ഞാന്‍ കണ്ണോട് ചേര്‍ത്തു. എന്തൊക്കെ വിസ്മയങ്ങളാണ് ജീവിതം നമുക്കായി കാത്ത് വെയ്ക്കുന്നത് എന്ന ചിന്തകള്‍ക്കപ്പുറത്ത് അച്ഛന്റെയും വല്യച്ഛന്റെയും മുഖം ഞാന്‍ കണ്ടു.

ജയന്‍ ഉപയോഗിച്ചിരുന്ന വാച്ച്‌

വളരെ നന്നായി പ്രസന്റ് ചെയ്തല്ലോ എന്ന് സിബിച്ചേട്ടന്‍ അനുമോദിച്ചപ്പോഴും നന്നായി എന്ന് ചുറ്റുമുള്ളവര്‍ പറഞ്ഞപ്പോഴും ഞാന്‍ എന്താണ് പറഞ്ഞത് എന്ന് എനിക്ക് അറിയില്ലായിരുന്നു. കാരണം, അന്ന് അവിടെ സംസാരിച്ചത് ഞാനല്ല വല്യച്ഛന്‍ ആണ്.
കുറച്ച് നേരമെങ്കിലും ആ വാച്ച് കയ്യില്‍ വെക്കാനായത് അനുഗ്രഹവും പുണ്യവും എന്ന് തന്നെ കാണുന്നു. തിരികെ ഇറങ്ങുമ്പോള്‍ അത് തിരിച്ച് കണ്ണേട്ടനെ ഏല്‍പ്പിച്ചു. ആ സ്പന്ദനമാണ് കണ്ണേട്ടന്റെ ഇന്ധനവും ശക്തിയും എന്ന് എനിക്കറിയാം. കണ്ണേട്ടന് വേണ്ടി മനു (മനു ജഗദ് ) ഒരുക്കിയ സുരക്ഷിതമായ ഒരിടത്ത് ഇരുന്ന് കാലത്തോടൊപ്പം അത് ഇന്നും സ്പന്ദിക്കുന്നു.

കാഴ്ച്ച ശീലം രൂപപ്പെടുന്ന ഓരോ കുഞ്ഞു മനസ്സിലേയും ആദ്യ രൂപമായി ‘ജയന്‍’ എന്ന മാജിക് ഈ നവംബര്‍ പതിനാറും കടന്നും യാത്ര തുടരുന്നു, ജരാനരകള്‍ ബാധിക്കാതെ, നിത്യ വസന്തമായി…

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here