കോഴിക്കോട്: 2020 ലെ മാതൃഭൂമി സാഹിത്യ പുരസ്‌കാരം മലയാള കവിതയെ മാറോടണച്ച് ലോകപ്രസിദ്ധിയിലേക്ക് കൊണ്ടുവന്ന മലയാളത്തിന്റെ സ്വന്തം കവി സച്ചിദാനന്ദന്. മൂന്നു ലക്ഷം രൂപയും ശില്പവുമടങ്ങുന്നതാണ് മാതൃഭൂമി സാഹിത്യ പുരസ്‌കാരം. മലയാളത്തിലെ പ്രഗ്തഭരായ സാഹിത്യകാരന്മാര്‍ക്ക് കൊടുക്കുന്ന പുരസ്‌കാരമാണ് മാതൃഭൂമി സാഹിത്യ പുരസ്‌കാരം. മലയാളത്തിന്റെ മികച്ച നോവലിസ്റ്റായ സാറാ ജോസഫ്, അറിയപ്പെടുന്ന ചെറുകഥാകൃത്തായ സന്തോഷ് എച്ചിക്കാനം എന്നിവര്‍ അംഗങ്ങളും കഥാകൃത്ത് സക്കറിയ ചെയര്‍മാനുമായ ജൂറിയാണ് ഇത്തവണത്തെ അവാര്‍ഡിന് കവി സച്ചിദാനന്ദനെ നിരുപാധികമായി തിരഞ്ഞെടുത്തത്.
ദീര്‍ഘകാലം മലയാള സാഹിത്യത്തിന് അതുല്യ സംഭാവനകള്‍ നല്‍കിയ കവിയാണ് സച്ചിദാനന്ദന്‍. മലയാളത്തിന്റെ ഭാവുകത്വത്തേയും നിരന്തരം തന്റെ നവീകരണ പാടവത്തില്‍ ശുദ്ധികലശം നടത്തുന്ന കവിയാണ് സച്ചിദാനന്ദന്‍ എന്ന് ജൂറി വിലയിരുത്തി. ലോകകവിത്വത്തെ മലയാളിള്‍ക്ക് അതിന്റെ തന്മയിത്വം നഷ്ടപ്പെടാതെയും ഉള്‍ക്കാമ്പില്‍ കോട്ടം തട്ടാതെയും മലയാളികളിലെത്തിച്ച കവിയാണ് സച്ചിദാനന്ദന്‍. തന്റെ തൂലികയുടെ ശക്തി കവിത്വത്തില്‍ മാത്രം തളച്ചിടാതെ ഗദ്യത്തിലും നിരൂപണത്തിലും പഠനങ്ങളിലും വ്യാപരിപ്പിച്ച് വ്യക്തമായി തന്റെതായ ഒരിടം കണ്ടെത്തുന്നതില്‍ വിജയിച്ച അപൂര്‍വ്വം കവികളില്‍ ഒരാളാണ് സച്ചിദാനന്ദന്‍.
പൊതുവെ കാല്പനികവും ഫാന്റസികളിലും വ്യാപരിക്കുന്ന കവിത്വമല്ലായിരുന്നു സച്ചിദാനന്ദന്റെത്. പകരം സമൂഹത്തിന്റെ ചൂടുള്ള പുറം ചട്ടകളെ തുരന്ന് അകക്കാമ്പിലേക്ക് ഉറ്റുനോക്കുന്ന അത്രയും തീവ്രതയുള്ളതാണ് അദ്ദേഹത്തിന്റെ മിക്ക കവിതകളും എന്നതും എടുത്തു പറയേണ്ടുന്ന സവിശേഷതയാണ്. തൃശ്ശൂര്‍ ജില്ലയിലെ പുല്ലൂറ്റിലാണ് സച്ചിദാന്ദന്‍ ജനിച്ചത്. ചെറുപ്പകാലം മുതല്‍ കവിത എഴുതി തുടങ്ങിയിരുന്നു.
ക്രൈസ്റ്റ് കോളേജില്‍ ഇംഗ്ലീഷ് അധ്യാപകനായി ദീര്‍ഘകാലം ജോലിചെയ്തു. ഇഗ്നോയുടെ പരിഭാഷാവകുപ്പ് പ്രൊഫസറും മേധാവിയുമായി പദവി നിര്‍വ്വഹിച്ചു. സച്ചിദാനന്ദന്റെ കവിതകള്‍, പക്ഷികള്‍ എന്റെ പിറെ വരുന്നു, ദുഃഖം എന്ന വീട്, നിലനില്ക്കുന്ന മനുഷ്യന്‍ തുടങ്ങിയ അദ്ദേഹത്തിന്റെ പ്രധാന കാവ്യ ഗ്രന്ഥങ്ങളാണ്. അറബി, ഫ്രഞ്ച്, ഇംഗ്ലീഷ്, ഇറ്റാലിയന്‍, ഐറിഷ്, ചൈനീസ്, ജാപ്പനീസ്, ജര്‍മ്മന്‍,ഹിന്ദി, ബംഗാളി ഉള്‍പ്പെടെയുള്ള ഭാഷകളിലേക്ക സച്ചിദിനന്ദന്റെ കവിതകള്‍ മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്.