മസ്‍കത്ത്: ഒമാനില്‍ പുകയില ഉത്പന്നങ്ങളുടെ വ്യാപാരത്തിനും വില്‍പനയ്‍ക്കും പിടിയിലായ പ്രവാസിക്ക് ആയിരം റിയാല്‍ പിഴ. തെക്കൻ അൽ ശർഖിയ ഗവർണറേറ്റിലെ സൂർ വിലായത്തിൽ നിന്നാണ് ഇയാള്‍ പിടിയിലായത്. പാന്‍മസാല വിഭാഗത്തില്‍ പെടുന്ന പുകയില ഉത്പന്നമാണ് ഇയാള്‍ അധികൃതമായി വിറ്റഴിച്ചത്.
സൗത്ത് അല്‍ ശര്‍ഖിയ ഗവർണറേറ്റിലെ ഉപഭോക്തൃ സംരക്ഷണ വകുപ്പാണ് പ്രവാസി തൊഴിലാളിയെ അറസ്റ്റ് ചെയ്‍തത്. ഇയാള്‍ കച്ചവടം നടത്തിയിരുന്ന റെഡിമെയ്‍ഡ് വസ്‍ത്ര വ്യാപര സ്ഥാപനത്തിനോടനുബന്ധിച്ചായിരുന്നു നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നത്. തന്റെ കടയുടെ പിന്നില്‍ പ്രവര്‍ത്തിച്ചിരുന്ന മറ്റൊരു ചെറിയ കടയിലൂടെ പുകയില ഉത്പന്നങ്ങള്‍ വിറ്റഴിക്കുന്നതായി അധികൃതര്‍ക്ക് രഹസ്യ വിവരം ലഭിക്കുകയായിരുന്നു.
വിവിധ പേരുകളില്‍ അറിയപ്പെടുന്നതും പല ബ്രാന്‍ഡുകളുടെ പേരിലും വില്‍കപ്പെടുന്നതുമായ പാന്‍മസാല രൂപത്തിലുള്ള പുകയില ഉത്പന്നങ്ങള്‍ക്ക് ഒമാനില്‍ വിലക്കുണ്ട്. നിയമവിരുദ്ധമായി ഇവ വില്‍ക്കപ്പെടുന്നുണ്ടെന്ന് വിവരം ലഭിച്ചതോടെ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി കടയിലും സംഭരണ കേന്ദ്രത്തിലും റെയ്‍ഡ് നടത്തുകയായിരുന്നു. പിടിച്ചെടുത്ത പുകയില ഉത്പന്നങ്ങള്‍ നശിപ്പിക്കുന്നതിന് വേണ്ടി പ്രത്യേക വിഭാഗങ്ങള്‍ക്ക് കൈമാറി. നിയമം ലംഘിച്ച് പ്രവര്‍ത്തിച്ച കടയുടമയ്‍ക്ക് 1000 റിയാല്‍ പിഴ ചുമത്തുകയും ചെയ്‍തു.