തിരുവനന്തപുരം: അനുപമ എസ്.ചന്ദ്രന്റെ കുഞ്ഞിനെ ദത്തു നൽകിയതിൽ ശിശുക്ഷേമ സമിതിയുടെ ഭാഗത്ത് വീഴ്ചയില്ലെന്നു ആരോഗ്യമന്ത്രി വീണാ ജോർജ്. എല്ലാ നടപടിക്രമങ്ങളും പാലിച്ചാണ് ദത്ത് നൽകിയതെന്നും അമ്മത്തൊട്ടിലിൽ ലഭിക്കുന്ന കുട്ടി ഉപേക്ഷിക്കപ്പെട്ട വിഭാഗത്തിലാണെന്നും അനുപമയ്ക്കു കുഞ്ഞിനെ ലഭിക്കണമെന്നാണ് സർക്കാരിന്റെ ശക്തമായ അഭിപ്രായമെന്നും കെ.കെ.രമയുടെ അടിന്തരപ്രമേയ നോട്ടിസിനു മന്ത്രി മറുപടി നൽകി.
കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയമായതിനാൽ സഭയിൽ ഇക്കാര്യം ഉന്നയിക്കാൻ പാടില്ലാത്തതാണെന്നു സ്പീക്കർ ചൂണ്ടിക്കാട്ടി. എങ്കിലും വിഷയത്തിന്റെ പ്രാധാന്യം മുൻനിർത്തി അനുവദിക്കുകയാണെന്നും സ്പീക്കർ പറഞ്ഞു.
കോടതിയിലൂടെ മാത്രമേ പ്രശ്നത്തിനു പരിഹാരം കാണാൻ കഴിയൂ. അന്വേഷണ നടപടിക്രമങ്ങൾ സർക്കാർ കോടതിയെ അറിയിച്ചു. ഒരു പരാതിയും സർക്കാർ അവഗണിച്ചില്ല. എല്ലാ പരാതികളിലും നിയമാനുസൃത നടപടികൾ സ്വീകരിച്ചു. അനധികൃത ഇടപെടലുകൾ ഉണ്ടായിട്ടില്ല. കുഞ്ഞിന്റെ ഭാവി കണക്കിലെടുത്തു വേണം അന്തിമ ഉത്തരവെന്നും കോടതിയെ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
അതിനിടെ ഒരു മിനിറ്റ് സംസാരിച്ചത് മതിയെന്ന് പറഞ്ഞ് രമയുടെ മൈക്ക് സ്പീക്കര്‍ എം.ബി.രാജേഷ് ഓഫ് ചെയ്തു. ഇതോടെ നിയമസഭയില്‍ ബഹളമായി. പ്രതിഷേധിച്ച് പ്രതിപക്ഷം നടുത്തളത്തില്‍ ഇറങ്ങി.