കൊല്ലം: കൊല്ലം മൺറോത്തുരുത്തിൽ സിപിഎം പ്രവര്‍ത്തകൻ കുത്തേറ്റു മരിച്ചു. വില്ലിമംഗലം നിധി പാലസ് വീട്ടിൽ മണിലാൽ (53) ആണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാത്രി എട്ടരയോടെ മൺറോ തുരുത്ത് കാനറ ബാങ്കിന് സമീപമാണ് കൊല നടന്നത് എന്നാണ് റിപ്പോർട്ട്. സംഭവത്തിൽ ബിജെപി പ്രവര്‍ത്തകനായ അശോകനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഡൽഹി പോലീസിൽ മുൻപ് ജോലി ചെയ്തിരുന്ന ഇയാള്‍ അടുത്തിടെയാണ് വിരമിച്ച് നാട്ടിലെത്തിയത്.
മണിലാല്‍ കുത്തേറ്റു മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് ഇന്ന് അഞ്ച് പഞ്ചായത്തുകളിൽ ഹര്‍ത്താൽ പ്രഖ്യപിച്ചിട്ടുണ്ട്. സംഭവം നടന്നതിന് ഒളിവില്‍ പോയ അശോകനെ രാത്രി വൈകിയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
സംഭവം നടന്ന സ്ഥലത്തു നാട്ടുകാര്‍ ചേര്‍ന്നു രാഷ്ട്രീയ ചര്‍ച്ച നടത്തുകയായിരുന്നു. ഇവടിടെ മദ്യലഹരിയിൽ വന്ന അശോകൻ അസഭ്യവര്‍ഷം നടത്തുകയും, ഇതുകേട്ട മണിലാൽ അശോകനോട് കയര്‍ക്കുകയായിരുന്നുവെന്നും അശോകനെ മണിലാൽ അടിയ്ക്കുകയായിരുന്നു. തുടര്‍ന്ന് സ്ഥലത്തു നിന്ന് നടന്നു പോയ മണിലാലിനെ അശോകൻ പിന്നിൽ നിന്നു കുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.