കൊല്ലം: ഉത്ര കൊലക്കേസിൽ പുതിയ വെളിപ്പെടുത്തലുകളുമായി ഡോക്ടർമാർ. യുവതിക്ക് ആദ്യമായി പാമ്പുകടിയേറ്റ സംഭവത്തിലാണ് ഡോക്ടർമാരുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയത്. ഉത്രയെ നേരത്തെയും സമാനമായ രീതിയിൽ പാമ്പിനെക്കൊണ്ട് കടിപ്പിക്കാൻ ഭർത്താവ് സൂരജ് ശ്രമിച്ചു എന്നതിന് നിർണായക തെളിവാകുന്നതാണ് മൊഴി.
പാമ്പ് കടിയേറ്റ് ചികിത്സയിലിരിക്കെയാണ് കൊല്ലം അഞ്ചൽ സ്വദേശിയായ ഉത്ര രണ്ടാമതും പാമ്പ് കടിയേറ്റ് മരിക്കുന്നത്. സംഭവത്തിൽ ഭർത്താവ് സൂരജിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസിൽ അന്വേഷണം പുരോഗമിക്കവെയാണ് നിർണായകമായ പല മൊഴികളും പൊലീസ് ശേഖരിച്ചിരിക്കുന്നത്. ഉത്രയ്ക്ക് ആദ്യമായി അണലിയുടെ കടിയാണ് ഏൽക്കുന്നത്. ഇതിൽ അസ്വാഭാവികത തോന്നിയിരുന്നതായി ചികിത്സ ഡോക്ടറാണ് മൊഴി നൽകിയിരിക്കുന്നത്.
വീടിന് പുറത്തു വച്ചാണ് യുവതിക്ക് കടിയേറ്റതെന്നാണ് വീട്ടുകാർ പറഞ്ഞത്. കാലിന്റെ ചിരട്ടഭാഗത്തിനു മുകളിലും മുട്ടിനു താഴെയുമാണ് ആഴത്തിൽ കടിയേറ്റിരുന്നത്. ഇത് സംശയം വരുത്തുന്നതാണ്. സ്വാഭാവികമായി അണലി കാലിന് മുകളിൽ കയറി കടിക്കില്ലെന്നാണ് ഉത്ര ചികിത്സയിലിരുന്ന തിരുവല്ല ആശുപത്രി ഡോക്ടർമാർ നൽകിയിരിക്കുന്ന മൊഴി. നാല് ഡോക്ടർമാരുടെ മൊഴിയാണ് അന്വേഷണസംഘം കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്.
അടൂരിലെ ഫെഡറൽ ബാങ്ക് ശാഖയിലും തെളിവെടുപ്പു നടത്തിയ അന്വേഷണസംഘം, ലോക്കറിൽനിന്നു സൂരജ് സ്വർണം പുറത്തെടുക്കുന്ന സിസി ടിവി ദൃശ്യങ്ങളും മറ്റു രേഖകളും ശേഖരിച്ചിട്ടുണ്ട്.