റിയാദ്: ജിദ്ദയിലെ അരാംകോയുടെ എണ്ണ സംഭരണശാലക്ക് നേരെ ഹൂതി വിമതരുടെ ആക്രമണം. ഞായറാഴ്ച നടക്കാനിരിക്കുന്ന ഫോര്‍മുല വണ്‍ മത്സരത്തിന് ജിദ്ദ ആതിഥേയത്വം വഹിക്കാനിരിക്കെ വേദിക്ക് സമീപത്താണ് ആക്രമണമുണ്ടായിരിക്കുന്നത്. ഡ്രോണുകളും ബാലസ്റ്റിക് മിസൈലുകളും ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്ന് ഹൂതി വിമതര്‍ അവകാശപ്പെട്ടു.
ആക്രമണത്തെ തുടര്‍ന്ന് എണ്ണ സംഭരണ ശാലയില്‍ വന്‍ തീപ്പിടിത്തമുണ്ടായി. അരാംകോയിലെ രണ്ട് ടാങ്കുകളിലാണ് തീപ്പിടിത്തമുണ്ടായതെന്നും ഇപ്പോള്‍ നിയന്ത്രണ വിധേയമാണെന്നും ആളപായമില്ലെന്നും സൗദി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാൽ മുന്‍നിശ്ചയിച്ച പോലെ ഞായറാഴ്ച ഫോര്‍മുല വണ്‍ മത്സരം നടക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
മണിക്കൂറുകള്‍ക്ക് മുമ്പ് ഹൂതികള്‍ വിക്ഷേപിച്ച ഏഴ് ഡ്രോണുകളും ഒരു മിസൈലും തകര്‍ത്തതായി സൗദി പ്രതിരോധ സേന അറിയിച്ചു. എണ്ണ സംഭരണ ശാലക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ യമനിലെ ഹൂതി കേന്ദ്രങ്ങളില്‍ സൗദി അറേബ്യ തിരിച്ചടിച്ചു. യമന്‍ തലസ്ഥാനമായ സനായിലും ഹുദെയ്ദായിലുമാണ് സൗദി അറേബ്യ വ്യോമാക്രമണം നടത്തിയത്. തുറമുഖ നഗരമായ ഹുദെയ്ദാ ഇന്ധന വിതരണ കേന്ദ്രമാണ്.