ഡബ്ലിൻ: ഇന്ത്യൻ യുവതിയെയും രണ്ട് മക്കളെയും ഡബ്ലിനിലെ വീട്ടിൽ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. സൗത്ത് ഡബ്ലിനിലെ ബല്ലിന്റീറിലെ ലെവെല്ലിൻ എസ്റ്റേറ്റിൽ ബുധനാഴ്ച ഉച്ചയോടെയാണ് ഇന്ത്യക്കാരിയായ സീമ ബാനുവിനെയും 11 വയസ്സുള്ള മകൾ അഫിറയെയും ആറ് വയസ്സുള്ള മകൻ ഫസാനെയും മരിച്ച നിലയിൽ കണ്ടെത്തിയത്. സീമയുടെയും കുട്ടികളുടെയും മൃതദേഹങ്ങൾ വെവ്വേറെ മുറികളിലായിട്ടാണ് കണ്ടെത്തിയതെന്ന് ഗാർഡ പറയുന്നു. സീമ ബാനുവിന്റെ മൃതദേഹത്തിനരികിൽ നിന്ന് ഒരു കുറിപ്പും ലിഗേച്ചറും കണ്ടെത്തിയാതായി ഗാർഡ അറിയിച്ചു.
കുറച്ചു ദിവസങ്ങളായി വീട്ടുകാരുടെ ശബ്ദമൊന്നും കേൾക്കാത്തത് കൊണ്ട് അയൽവാസികളുടെ ആശങ്കയെത്തുടർന്നാണ് ഗാർഡ വീടിനകത്തേക്ക് പ്രവേശിച്ചത്.
ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും, കൊലപാതകത്തിൽ പ്രതിയാണെന്ന് സംശയിക്കുന്ന ഒരാളെ ഗാർഡ തിരിച്ചറിഞ്ഞതായും അദ്ദേഹത്തിന്റെ ഫോട്ടോ പ്രാദേശിക ഗാർഡ സ്റ്റേഷനുകളിൽ എത്തിച്ചതായും ഡബ്ലിൻ ലൈവ് റിപ്പോർട്ട് ചെയ്തു.
എസ്റ്റേറ്റിലെ ഏറ്റവും വലിയ മരത്തിനടിയിൽ മെഴുകുതിരികൾ കത്തിച്ച് താമസക്കാർ അമ്മയ്ക്കും രണ്ട് കുട്ടികൾക്കും ആദരാഞ്ജലി അർപ്പിച്ചു. ഇന്ത്യയിലെ സീമ ബാനുവിന്റെ സഹോദരനെ എംബസി ബന്ധപ്പെട്ടിട്ടുണ്ടെന്നും കുടുംബ പിന്തുണ വാഗ്ദാനം ചെയ്യുന്നുണ്ടെന്നും ഇന്ത്യൻ അംബാസഡർ സന്ദീപ് കുമാർ പറഞ്ഞു.