തിരുവനന്തപുരം: കാനഡയിലേക്ക് മനുഷ്യക്കടത്തിനു ബോട്ടു വാങ്ങി നൽകിയ കേസിൽ കുളത്തൂപ്പുഴ സ്വദേശി ഈശ്വരിയെ തമിഴ്നാട് ക്യൂബ്രാഞ്ച് അറസ്റ്റു ചെയ്തു. തമിഴ്നാട്ടിലെ അഭയാർഥി ക്യാംപിൽനിന്ന് 2021ൽ 80 പേർ കാനഡയിലേക്കു പോയ കേസിലാണ് അറസ്റ്റ്.
നീണ്ടകരയിൽ നിന്നാണ് ബന്ധുവായ കരുണാനിധിയുടെ നിർദേശം അനുസരിച്ച് ഈശ്വരി ബോട്ട് വാങ്ങിയത്. കാനഡയിലേക്കു പോയവരെ ഡീഗോഗാർഷ്യ ദ്വീപിൽവച്ച് ബ്രിട്ടീഷ് നാവികസേന പിടികൂടിയിരുന്നു.
നീണ്ടകരയിൽനിന്ന് വാങ്ങിയ ബോട്ട് കാണാനില്ലെന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് ക്യൂ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചത്. മനുഷ്യക്കടത്തിനായാണ് ബോട്ട് വാങ്ങുന്നതെന്ന് അറിയില്ലെന്നായിരുന്നു ഈശ്വരിയുടെ മൊഴി. എന്നാൽ, ഈശ്വരിക്ക് കടത്തലിന്റെ വിവരം അറിയാമായിരുന്നു എന്ന് അന്വേഷണത്തിൽ വ്യക്തമായി. നീണ്ടകരയിൽനിന്ന് വാങ്ങിയ ബോട്ട് രാമേശ്വരത്ത് എത്തിച്ച് ഡീസൽ ടാങ്കിന്റെ സംഭരണ ശേഷി കൂട്ടിയതായി ക്യൂ ബ്രാഞ്ചിന് വിവരം ലഭിച്ചിരുന്നു.