ജറുസലേം: പുതിയ കോവിഡ് വകഭേദത്തിന്റെ രണ്ട് കേസുകള്‍ ഇസ്രായേലിൽ റിപ്പോര്‍ട്ട് ചെയ്തു. ഈ വകഭേദം ലോകത്ത് മറ്റൊരിടത്തും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ഇസ്രായേല്‍ ആരോഗ്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. ഒമിക്രോണ്‍ വകഭേദത്തിന്റെ രണ്ട് ഉപ വകഭേദങ്ങളായ ബി.എ.1, ബി.എ.2 എന്നിവ ചേര്‍ന്നുണ്ടായ ഹൈബ്രിഡ് പതിപ്പാണ് ഇപ്പോള്‍ കണ്ടെത്തിയ പുതിയ വകഭേദം. എന്നാൽ പുതിയ വകഭേദത്തെ ഭയക്കേണ്ട കാര്യമില്ലെന്ന് ഇസ്രായേലിന്റെ പാന്‍ഡമിക് റെസ്‌പോണ്‍സ് ടീം അറിയിച്ചിട്ടുണ്ട്.
പിസിആര്‍ പരിശോധനയ്ക്കിടെ ഇസ്രായേലിലെ ബെന്‍ ഗുറിയോണ്‍ വിമാനത്താവളത്തിലെത്തിയ രണ്ട് യാത്രക്കാരിലാണ് പുതിയ വകഭേദം കണ്ടെത്തിയത്. ഇപ്പോള്‍ കണ്ടെത്തിയ വകഭേദം ബാധിച്ച രണ്ട് പേര്‍ക്കും പ്രത്യേക ചികിത്സ ആവശ്യമായി വന്നിട്ടില്ല. നേരിയ പനി, തലവേദന എന്നിവയാണ് ഇതുവരെ നിരീക്ഷിച്ച ലക്ഷണങ്ങള്‍ എന്ന് ഇസ്രായേല്‍ ആരോഗ്യ മന്ത്രാലയം പറഞ്ഞു.
അതേസമയം, വീണ്ടും കോവിഡ് കേസുകള്‍ വന്‍തോതില്‍ വര്‍ധിച്ചത് വളരെ വലിയ പ്രശ്നത്തിന് കാരണമാകുമെന്നാണ് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കുന്നത്. ചില രാജ്യങ്ങളില്‍ പരിശോധനകളുടെ എണ്ണത്തില്‍ ഇടിവ് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. വൈറസിനെതിരെ ജാഗ്രത പാലിക്കണമെന്ന് രാജ്യങ്ങള്‍ക്ക് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കി. ഒരു മാസത്തിലേറെയായി കോവിഡ് കേസുകള്‍ കുറഞ്ഞുനിന്നതിന് ശേഷം കഴിഞ്ഞയാഴ്ച ലോകമെമ്പാടും കേസുകള്‍ കുത്തനേ കൂടാന്‍ തുടങ്ങിയിരുന്നു. ചൈനയിലെ ജിലിന്‍ പ്രവിശ്യയില്‍ മൂന്നു കോടിയോളം ജനങ്ങള്‍ ലോക്ക്ഡൗണിലാണ്. മുന്‍ ആഴ്ചയെ അപേക്ഷിച്ച് ആഗോളതലത്തില്‍ പുതിയ കോവിഡ് കേസുകളില്‍ 8 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. മാര്‍ച്ച് 7 മുതല്‍ 13 വരെ 11 ദശലക്ഷം പുതിയ കേസുകളും 43,000 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.