നാഗ്പുർ: പിതാവിനെ ക്രൂരമായി കൊലപ്പെടുത്തിയ മകനെ സാഹസികമായി കീഴ്പ്പെടുത്തി പൊലീസ്. മഹാരാഷ്ട്രയിലെ നാഗ്പുരിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ഹുദ്കേശ്വർ സ്വദേശി വിജയ് എന്ന 55കാരനെയാണ് മകൻ യാതൊരു പ്രകോപനവും കൂടാതെ കൊലപ്പെടുത്തിയത്. കൊലപാതകക്കുറ്റത്തിന് മകൻ വിക്രാന്ത് പില്ലേവറി (25)നെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ശനിയാഴ്ച രാത്രിയോടെയായിരുന്നു സംഭവം. പെട്ടെന്ന് പ്രകോപിതനായാ വിക്രാന്ത് യാതൊരു കാരണവും കൂടാതെ പിതാവിന്‍റെ കഴുത്തു കടിച്ചു മുറിക്കുകയായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്. കഴുത്ത് ആഴത്തിൽ മുറിഞ്ഞ് രക്തം നിലയ്ക്കാതെ വിജയ് അബോധാവസ്ഥയിലായി. തുടർന്ന് ഇയാളെ വലിച്ചിഴച്ച് വരാന്തയിലേക്കിട്ട ശേഷം സ്വകാര്യ ഭാഗങ്ങൾ മുറിച്ചു മാറ്റുകയായിരുന്നു. അമിത രക്തപ്രവാഹത്തെ തുടർന്ന് പിതാവ് തത്സമയം തന്നെ മരിച്ചു.
വിചിത്രമായ രീതിയിൽ പെരുമാറിക്കൊണ്ടാണ് വിക്രാന്ത് കൊലനടത്തിയതെന്നാണ് ബന്ധുക്കളുടെ മൊഴി. ഹിന്ദി സിനിമാ സംഭാഷണങ്ങൾ പറഞ്ഞു കൊണ്ട് വിവരിക്കാനാകാത്ത തരത്തിൽ പെരുമാറിയ ഇയാൾ അച്ഛനെ ഉപദ്രവിക്കുന്നത് തടയാനെത്തിയ അമ്മയെയും സഹോദരിയെയും ഭീഷണിപ്പെടുത്തുകയും ചെയ്തു. പൊലീസെത്തുമ്പോഴും അക്രമാസക്തനായിരുന്നു ജിം പരിശീലകന്‍ കൂടിയായ യുവാവ്. ഒടുവിൽ അഞ്ച് പൊലീസുകാർ ചേർന്ന് അതിസാഹസികമായി ഇയാളെ കീഴ്പ്പെടുത്തുകയായിരുന്നു.