കൊല്ലം: ഉത്ര കൊലക്കേസിൽ ഭർത്താവായ സൂരജിലേക്ക് പൊലീസിന്റെ അന്വേഷണമെത്താൻ കാരണം പൊതുപ്രവർത്തകനും ഉത്രയുടെ അയൽവാസിയുമായ വേണുവിന് തോന്നിയ ചില സംശയങ്ങൾ. ഈ സംശയങ്ങളെ തുടർന്നാണ് ഏറം വെള്ളിശ്ശേരി വീട്ടിൽ ഉത്രയുടെ മരണം സംബന്ധിച്ച് പരാതിയുമായി പിതാവും സഹോദരനും പൊലീസ് സ്റ്റേഷനിലെത്തിയതും.
മരണവിവരം അഞ്ചൽ പൊലീസിനെ അറിയിക്കാൻ പിതാവ് വിജയസേനനും സഹോദരൻ വിഷു വിജയനും പോകുന്നതിനു മുൻപ് വേണുവുമായി സംസാരിച്ചിരുന്നു.
ഈ സമയം അദ്ദേഹം ചില സംശയങ്ങൾ ഇവരുമായി പങ്കുവയ്ക്കുകയും ചെയ്തു. ഇതേത്തുടർന്നാണ് ഉത്രയുടെ മരണത്തിൽ സംശയമുണ്ടെന്ന മൊഴിനൽകാൻ പിതാവും സഹോദരനും തീരുമാനിച്ചത്.
ഉത്രയുടെ സംസ്കാരചടങ്ങിനിടെ ഭർത്താവ് സൂരജിന്റെയും മാതാവ് രേണുക, സഹോദരി സൂര്യ എന്നിവരുടെയും പെരുമാറ്റവും സംശയകരമായിരുന്നു. ചടങ്ങിനുശേഷം ഉത്രയുടെ രക്ഷാകർത്താക്കളും സൂരജും ബന്ധുക്കളുമായുണ്ടായ അഭിപ്രായവ്യത്യാസങ്ങളും ഈ സംശയത്തെ ബലപ്പെടുത്തുന്നതായിരുന്നു.
തുടർച്ചയായുണ്ടായ പാമ്പുകടികൾ, നിരന്തരമായുള്ള പണം ആവശ്യപ്പെടൽ എന്നിവയെല്ലാം ചേർത്തുവെച്ചപ്പോൾ മരണം അസ്വാഭാവികമാണെന്ന് ബലപ്പെട്ടെന്നും വേണു പറയുന്നു.
തനിക്കുണ്ടായ സംശയങ്ങൾ ഉത്രയുടെ രക്ഷാകർത്താക്കളുമായി പങ്കുവച്ചു. ഇക്കാര്യങ്ങൾ സുഹൃത്തായ റിട്ട. ഡിവൈ.എസ്.പിയുമായും ചർച്ച ചെയ്തു. ഇതിനു ശേഷമാണ് ഉത്രയുടെ രക്ഷാകർത്താക്കൾക്ക് വേണു പരാതി തയാറാക്കി നൽകിയത്.
ഈ പരാതിയാണ് റൂറൽ എസ്.പിക്കും കൈമാറിയത്. റൂറൽ എസ്.പിക്ക് പരാതി കിട്ടിയതിനു പിന്നാലെയാണ് ഒരു സ്വാഭാവിക മരണമായി അവസാനിച്ചേക്കാവുന്ന സംഭവം സമാനതകളില്ലാത്ത കൊലപാതകമാണെന്നു തെളിയിക്കപ്പെട്ടത്.