ന്യൂഡൽഹി: ഇന്ത്യയുടെ മിസൈൽ അബദ്ധത്തിൽ പാക്കിസ്ഥാനിൽ പതിക്കാനിടയായ സംഭവത്തിൽ പാക്കിസ്ഥാൻ തിരിച്ചടിക്ക് ഒരുങ്ങിയതായി റിപ്പോർട്ട്. സമാനമായ രീതിയിൽ മിസൈൽ വിക്ഷേപിക്കാൻ പാക്കിസ്ഥാനും നീക്കം നടത്തിയെന്നും മിസൈൽ പതിച്ചതുമായി ബന്ധപ്പെട്ട പ്രാഥമിക വിലയിരുത്തലിൽ ചില കാര്യങ്ങൾ കണ്ടെത്തിയതിനാൽ പാക്കിസ്ഥാൻ ഈ നീക്കത്തിൽനിന്ന് പിന്മാറുകയായിരുന്നു എന്നും ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു.
പഞ്ചാബിലെ അംബാലയിൽ നിന്നുമാണ് ഇന്ത്യൻ എയർഫോഴ്സ് ബ്രഹ്മോസ് മധ്യദൂര ക്രൂസ് മിസൈൽ അബദ്ധത്തിൽ വിക്ഷേപിച്ചത്. പാക്കിസ്ഥാനിലെ ചില വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചെങ്കിലും ആർക്കും പരുക്കേറ്റില്ല. എന്നാൽ ഇന്ത്യൻ എയർ ഫോഴ്സ് മിസൈൽ വിക്ഷേപണ സംവിധാനങ്ങളെല്ലാം താൽക്കാലികമായി നിർത്തിവച്ചു. പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ മിയാൻ ചന്നു നഗരത്തിലാണ് മിസൈൽ പതിച്ചത്. മിസൈലിന്റെ സഞ്ചാരപാത നീരീക്ഷിച്ചുകണ്ടെത്തിയെന്ന് പാക്കിസ്ഥാൻ സൈനിക വക്താവ് ജനറൽ ബാബർ ഇഫ്തികർ അറിയിച്ചിരുന്നു.
അതേസമയം, ഇന്ത്യയുടെ മിസൈൽ അബദ്ധത്തിൽ പാക്കിസ്ഥാനിൽ പതിക്കാനിടയായ സംഭവത്തെക്കുറിച്ച് ഉന്നത തലത്തിൽ സമഗ്ര അന്വേഷണം നടക്കുകയാണെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പാർലമെന്റിന്റെ ഇരു സഭകളെയും അറിയിച്ചു. മാർച്ച് 9ന് പതിവു പരിശോധനകൾക്കിടയിലാണ് അബദ്ധത്തിൽ മിസൈൽ വിക്ഷേപിക്കപ്പെട്ടത്. രാജ്യത്തിന്റെ മിസൈൽ സംവിധാനം പൂർണ സുരക്ഷിതമാണ്. എന്തെങ്കിലും പാളിച്ചകളുണ്ടെങ്കിൽ അതു തിരുത്തുമെന്നും രാജ്നാഥ് സിങ് പറഞ്ഞു. സാങ്കേതിക പിഴവു കാരണം മാർച്ച് ഒൻപതിനാണു മിസൈൽ പാക്കിസ്ഥാനില്‍ പതിച്ചതെന്നു മന്ത്രാലയം വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ പ്രതികരിച്ചു. സംഭവത്തിൽ ഇന്ത്യ ഖേദം പ്രകടിപ്പിച്ചു.