ബുലന്ദ്ഷഹർ: പഠന മികവ് കൊണ്ട് അമേരിക്കയിൽ ഉപരി പഠനത്തിന് യോഗ്യത നേടിയ ഇരുപതുകാരിയുടെ മരണവുമായി ബന്ധപ്പെട്ട് രണ്ടു പേർ അറസ്റ്റിൽ. ഉത്തർപ്രദേശിലെ ഗൗതംബുദ്ധ നഗർ സ്വദേശിയായ സുദിക്ഷ ഭാട്ടി ഓഗസ്റ്റ് 10നാണ് വാഹനാപകടത്തിൽ മരിച്ചത്. പ്രായപൂർത്തിയാകാത്ത ബന്ധുവിനൊപ്പം സ്കൂട്ടറിൽ പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്.
ദീപക് ചൗധരി, രാജു എന്നിവരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തതെന്നും പൊലീസ് പറഞ്ഞു. അജ്ഞാതരായ രണ്ട് ബൈക്ക് യാത്രക്കാർ സുദീക്ഷയുടെ ഇരുചക്ര വാഹനത്തെ പിന്തുടർന്ന് ഉപദ്രവിച്ചിരുന്നതായും പെൺകുട്ടി അപകടത്തിൽപ്പെട്ടു മരിക്കാൻ ഇതാണു കാരണമായതെന്നും കുടുംബം ആരോപിച്ചിരുന്നു.
യുഎസ് മാസച്ചുസിറ്റ്സിലെ പ്രശസ്തമായ ബാബ്‌സൻ കോളജിൽ ഫുൾ സ്‌കോളർഷിപ്പ് നേടി പഠിക്കുകയായിരുന്നു സുദിക്ഷ. ഓഗസ്റ്റ് 20ന് തിരികെ യുഎസിലേക്കു പോകാൻ തീരുമാനിച്ചിരിക്കെയാണ് സുദീക്ഷ മരിച്ചത്.
അതേസമയം സുദീക്ഷയുടെ മരണം ചിലർ വളച്ചൊടിക്കാൻ ശ്രമിക്കുന്നതായി പൊലീസ് പറഞ്ഞു. സുദീക്ഷയുടെ ഇൻഷുറൻസ് പണം തട്ടിയെടുക്കാനുള്ള ഗൂഢാലോചനയാണോ നടന്നതെന്നതു സംശയമുള്ളതായും പൊലീസ് സംശയിക്കുന്നുണ്ട്.