കീവ്: യുക്രെയ്നുമേൽ റഷ്യ ആക്രമണം കടുപ്പിച്ചു. തലസ്ഥാന നഗരമായ കീവ് ഉൾപ്പെടെ യുക്രെയ്നിലെ 15 സ്ഥലങ്ങളില്‍ ഇന്ന് ആക്രമണമുണ്ടായി. ലുട്സ്കിൽ ഉണ്ടായ ആക്രമണത്തിൽ നാലു പേർ കൊല്ലപ്പെട്ടതായി മേയർ അറിയിച്ചു. ഒഡേസ, സുമി, ഹർകീവ്, നിപ്രോ എന്നീ നഗരങ്ങൾക്കു നേരെയും ആക്രമണമുണ്ടായി. വാസിൽകീവിൽ എട്ടു സ്ഫോടനങ്ങൾ നടന്നെന്നാണു റിപ്പോർട്ട്.
കീവിൽ പുലർച്ചെ മുതൽ ഷെല്ലാക്രമണം ശക്തമാണ്. ആക്രമണത്തിൽ കീവിലെ ഭക്ഷ്യ സംസ്കരണ കേന്ദ്രത്തിനു തീപിടിച്ചു. വെയർഹൗസ് കത്തി നശിച്ചെങ്കിലും ആളപായമുണ്ടായില്ലെന്ന് യുക്രെയ്ൻ സ്റ്റേറ്റ് എമർജൻസി സർവീസ് അറിയിച്ചു. മെലിറ്റോപോള്‍ നഗരത്തിന്റെ മേയർ ഇവാന്‍ ഫെഡൊറോവിനെ റഷ്യന്‍ സേന തട്ടിക്കൊണ്ടുപോയി.
മക്കളെ യുക്രെയ്‌നിലേക്ക് അയയ്ക്കുന്നത് തടയണമെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി റഷ്യൻ സൈനികരുടെ അമ്മമാരോട് ആവശ്യപ്പെട്ടു. നിങ്ങളുടെ കുട്ടികളെ വിദേശ രാജ്യത്തേക്ക് യുദ്ധത്തിന് അയയ്ക്കരുതെന്നും യുക്രെയ്ൻ ഒരിക്കലും യുദ്ധം ആഗ്രഹിക്കുന്നില്ലെന്നും ശനിയാഴ്ച പുറത്തുവിട്ട വിഡിയോ സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു.