തിരുവനന്തപുരം: അമ്മയുടെ അനുമതിയില്ലാതെ കുഞ്ഞിനെ ദത്തുനൽകിയ സംഭവത്തിൽ കുഞ്ഞിന്റെ ദത്ത് നടപടികൾ നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ജെ.എസ്.ഷിജുഖാൻ വഞ്ചിയൂർ കുടുംബകോടതിയെ സമീപിച്ചു. പ്രസവിച്ചു മൂന്നാം നാള്‍ കുഞ്ഞിനെ തട്ടിയെടുത്തു അനധികൃതമായി ദത്തു നൽകിയെന്ന അനുപമ എസ്.ചന്ദ്രന്റെ പരാതിയിൽ വഞ്ചിയൂർ കുടുംബകോടതി ഇന്നു 12 മണിക്ക് വിധി പറയാനിരിക്കെയാണ് ശിശുക്ഷേമ സമിതിയും കോടതിയെ സമീപിച്ചത്.
സംഭവത്തിൽ ജെ.എസ്.ഷിജുഖാനെ വനിത–ശിശുവികസന ഡയറക്ടർ ടി.വി.അനുപമ കഴിഞ്ഞ ദിവസം വിളിച്ചുവരുത്തി വിശദീകരണം തേടിയിരുന്നു. ദത്തു നൽകിയത് നിയമപ്രകാരമാണെന്നും നിയമപ്രശ്നങ്ങൾ ഉള്ളതിനാൽ മറ്റൊന്നും പറയാനാകില്ലെന്നുമായിരുന്നു ഷിജുഖാന്റെ പ്രതികരണം.
ദത്തെടുക്കൽ നടപടികൾ നിർത്തിവയ്ക്കണമെന്ന സർക്കാർ ആവശ്യം കൂടി പരിഗണിച്ചാകും കോടതി ഇന്നു അന്തിമ വിധി പറയുക.