ചെന്നൈ: വിദേശത്തുനിന്ന് ഇറക്കുമതി ചെയ്ത ആഡംബര കാറിനു നികുതിയിളവ് ആവശ്യപ്പെട്ടു നടൻ ധനുഷ് കോടതിയിൽ. ഇന്നലെ കേസ് വിളിച്ചപ്പോൾ ധനുഷിന്റെ ഭാഗത്തുനിന്ന് അഭിഭാഷകൻ ഹാജരായില്ലെന്നാണു റിപ്പോർട്ടുകൾ. ഇതോടെയാണു കേസ് വിധിപറയുന്നതിനായി മാറ്റിവച്ചത്. കേസിൽ മദ്രാസ് ഹൈക്കോടതി ഇന്നോ നാളെയോ വിധി പറഞ്ഞേക്കും.
വിദേശത്തുനിന്ന് ഇറക്കുമതി ചെയ്ത കാറിന്റെ റജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കുന്നതിനായി റീജനൽ ട്രാൻസ്പോർട്ട് ഓഫിസർ കൊമേഴ്ഷ്യൽ ടാക്സ് വിഭാഗത്തിന്റെ എൻഒസി ആവശ്യപ്പെട്ടതോടെയാണു 2015ൽ ധനുഷ് കോടതിയെ സമീപിച്ചത്. എൻഒസി ലഭിക്കാൻ 60.66 ലക്ഷം രൂപ നികുതി അടയ്ക്കണമെന്നു കൊമേഴ്ഷ്യൽ ടാക്സ് വിഭാഗം ആവശ്യപ്പെട്ടിരുന്നു. റിട്ട് ഹർജി നൽകിയതിനു പിന്നാലെ നികുതി തുകയുടെ 50 ശതമാനം രണ്ട് ആഴ്ചയ്ക്കുള്ളിൽ അടയ്ക്കാൻ ധനുഷിനോട് ആവശ്യപ്പെട്ടിരുന്നു. പിന്നീടു സമയപരിധി നീട്ടി നൽകുകയും ധനുഷ് 30.33 ലക്ഷം രൂപ അടയ്ക്കുകയും ചെയ്തിരുന്നു. തുടർന്ന് വാഹനത്തിന്റെ റജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കാൻ ജസ്റ്റിസ് എം. ദുരൈസ്വാമി ആർടിഒയ്ക്കു നിർദേശം നൽകിയിരുന്നു.
സമാന സ്വഭാവമുള്ള കേസിൽ മുൻപു നടൻ വിജയ്‌ക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച അതേ ജഡ്ജി എസ്.എം. സുബ്രഹ്മണ്യമാണു ധനുഷിന്റെ കേസും പരിഗണിക്കുന്നത്.